03:38 pm 31/12/2016
കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനെതിരെ വീണ്ടും വിജില്‍ന്‍സ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതി ചെയ്തതതില്‍ ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ത്വരിത പരിശോധന. അവസാന രണ്ട് ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം.
സ്വകാര്യകമ്പനിയില്‍ നിന്നും 14.71 കോടി രൂപയ്ക്ക് 1000 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടന്നെന്നാണ് ആക്ഷേപം. നവംബര്‍ മാസത്തില്‍ വിലകൂടുതലെന്ന് കാട്ടി ഒഴിവാക്കിയ ഗുനിബസാവോ തോട്ടണ്ടിയാണ് ഡിസംബര്‍ 20 വീണ്ടും കരാര്‍ ഉറപ്പിച്ച് ഇറക്കുമതി ചെയ്തത്. സീസണ്‍ കഴിഞ്ഞ ഗിനിബസാവോ തോട്ടണ്ടി കരാര്‍ മനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇറക്കിയതെന്നും ടാൻസാനിയൻ തോട്ടണ്ടി വിപണിയിലുള്ളപ്പോൾ സ്വകാര്യ കമ്പനിയ്ക്ക് വേണ്ടിയാണ് ഗുണനിലവാരം കുറഞ പഴയ തോട്ടണ്ടി വാങ്ങിയതെന്നുമാണ് ഐഎന്‍ടിയുസി നേതാവായിരുന്ന കടകംപള്ളി മനോജ് വിജിലന്‍സിന് നല്‍തിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ 26 നാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. വിജിലന്‍സ് കൊല്ലം യൂണിറ്റിലെ സിഐ ജ്യോതികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കോര്‍പറേഷന്‍ ആസ്ഥാനത്ത് റെയ്ഡ് നടത്തിയ വിജിലന്‍സ് സംഘം ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്തു. കരാര്‍ ഒപ്പ് വെച്ച് അടുത്ത ദിവസം തൂത്തുക്കുടി തുറമുഖത്ത് നിന്നും ഗിനിബസാവോ തോട്ടണ്ടി വാങ്ങി കമ്പനികളില്‍ എത്തിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.