04:07 PM 25/10/2016
ശ്രീനഗർ: കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് സ്കൂൾ കെട്ടിടങ്ങൾക്ക് അജ്ഞാതർ തീവെച്ചു. ഇതോടു കൂടി കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നുറാബാഗിലുള്ള സർക്കാർ സ്കൂളിനാണ് അജ്ഞാതർ തീവെച്ചത്.
തീയണക്കാനുള്ള അഗ്നിശമനസേനയുടെ ശ്രമത്തിനിടെ സ്കൂൾ െകട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അനന്തനാഗ് ജില്ലയിലുള്ള മറ്റൊരു സ്കൂളിന് അജ്ഞാതർ ചൊവ്വാഴ്ച തീവെച്ചിരുന്നു. എന്നാൽ, അഗ്നിശമനസേനയുടെ സംയോജിതമായ ഇടപെടൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. ബന്ദിപുര ജില്ലയിലുള്ള മിഡിൽ സ്കൂളിലും അജ്ഞാതർ ചൊവ്വാഴ്ച തീവെച്ചതായി പൊലീസ് അധികാരികൾ പറഞ്ഞു. ഒരിടത്തും ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇല്ല.
എന്നാൽ, സ്കൂളുകളിലെ വാർഷിക പരീക്ഷകൾ അടുത്ത മാസം തന്നെ നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഹിസ്ബുൾ മുജാഹിദീൻ കമാൻഡോ ബുർഹാൻ വാനിയുടെ വധത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീരിലെ സ്കുളുകൾ ജൂലൈ മുതൽ അടഞ്ഞു കിടക്കുകയാണ്.
അതേസമയം, നവംബറിൽ തന്നെ വാർഷിക പരീക്ഷ നടത്താനുള്ള ജമ്മു കശ്മീർ സർക്കാർ തീരുമാനത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നു കഴിഞ്ഞു.