05:26 PM 26/11/2016
തിരുവനന്തപുരം: ഫിദല്‍ കാസ്ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തന്നെ ധീരനായ നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി പിണായി വിജയൻ. ലോകത്തെവിടെയുള്ള സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പ്പിന്‍റെയും പ്രചോദനകേന്ദ്രമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.
സോഷ്യലിസ്റ്റ് ഭരണമാതൃകയായി കാസ്ട്രോയുടെ കാലത്തെ ക്യൂബയെ ലോകം അനുസ്മരിക്കും. മരണമില്ലാത്ത ഓര്‍മ്മയായി മാറുന്ന ഫിദല്‍ കാസ്ട്രോക്ക് അന്ത്യാഭിവാദ്യങ്ങളർപ്പിക്കുന്നതായും പിണറായി പത്രകുറിപ്പിലൂടെ അറിയിച്ചു.
ക്യൂബൻ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ വേർപാട് മനുഷ്യരാശിയുടെ വലിയ നഷ്ടമാണെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. അരനൂറ്റാണ്ടു കാലം ലോകത്തെ വിപ്ലവ പോരാട്ടങ്ങൾക്ക് ഊർജവും പ്രകാശവും നൽകിയ വ്യക്‌തിയാണ് കാസ്ട്രോ. അമേരിക്കൻ സാമ്രാജ്യത്തിനു മുന്നിൽ അദ്ദേഹം ഒരിക്കലും മുട്ടുമടക്കിയില്ലെന്നും വി.എസ് പറഞ്ഞു.