കുമരകത്തു നിന്ന് കാണാതായ ദന്പതികളെ ട്രെയിനിൽ കണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിച്ചു.

05:44 pm 10/4/2017

കോട്ടയം: കേസിൽ ആദ്യമായാണ് ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം പോലീസിന് ലഭിക്കുന്നത്. കാണാതായ ഏപ്രിൽ ആറിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്നും ദന്പതികൾ ട്രെയിനിൽ കയറിയെന്നും കോട്ടയം വരെ ഒരുമിച്ച് സഞ്ചരിച്ചുവെന്നും മലപ്പള്ളി സ്വദേശികളായ അധ്യാപക ദന്പതികളിൽ നിന്നും പോലീസിന് വിവരം ലഭിച്ചു.

ഒപ്പം യാത്ര ചെയ്യുന്നവർ എന്ന നിലയ്ക്ക് ഇവരോടെ സംസാരിച്ചുവെന്നാണ് അധ്യാപക ദന്പതികൾ പോലീസിനെ അറിയിച്ചത്. എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോൾ കോട്ടയത്തിന് എന്ന് ആദ്യം മറുപടി നൽകി. കോട്ടയം സ്റ്റേഷൻ എത്തിയപ്പോൾ ഇറങ്ങുന്നില്ലേ എന്ന് തിരക്കി. അപ്പോൾ കൊല്ലത്തിന് പോകുന്നു എന്ന മറുപടിയാണ് നൽകിയത്. പിന്നീട് പത്രവാർത്തകൾ ശ്രദ്ധയിൽപെട്ടപ്പോഴാണ് പോലീസിനെ ഇക്കാര്യം മല്ലപ്പള്ളിയിലെ ദന്പതികൾ അറിയിച്ചത്. മല്ലപ്പള്ളിയിലെ വീട്ടിലെത്തി പോലീസ് ഇവരിൽനിന്നും മൊഴി ശേഖരിച്ചു.

ദന്പതികളെ കണാതായ കേസ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷൽ സ്ക്വാഡിനു പുറമെ രണ്ടു സംഘങ്ങളെക്കൂടി നിയോഗിച്ചിട്ടുണ്ട്. വ്യാപകമായി അന്വേഷണം നടത്തിയിട്ടും പോലീസിന് ഇതുവരെ ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരമൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കൾക്കും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ഏപ്രിൽ ആറ് ഹർത്താൽ ദിനത്തിൽ വൈകിട്ട് കാറിൽ ഭക്ഷണം വാങ്ങാൻ പോയ അറുപറ പാലത്തിനു സമീപമുള്ള ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് കാണാതായത്. വീടിനു സമീപം പലചരക്ക് കട നടത്തിയിരുന്ന ഹാഷീം ആഴ്ചകൾക്കു മുന്പാണ് പുതിയ കാർ വാങ്ങിയത്. ഈ വാഹനത്തിന് കെഎൽ അഞ്ച് എജെ 7183 എന്ന താത്കാലിക രജിസ്ട്രേഷൻ നന്പരാണ് പതിപ്പിച്ചിരിക്കുന്നത്.

ദന്പതികളെ കാണാതായ ദിവസം തന്നെ പരാതി ലഭിച്ചതിനാൽ പോലീസ് അതിർത്തി ചെക്കുപോസ്റ്റുകളിൽ വാഹനം സംബന്ധിച്ച വിവരം നൽകിയിരുന്നു. എന്നാൽ കേരളത്തിന്‍റെ ചെക്കുപോസ്റ്റ് കടന്ന് ഈ വാഹനം പോയിട്ടില്ലെന്ന ഉറപ്പിലാണ് പോലീസ്. അതിനാൽ ഇവർ സംസ്ഥാനത്ത് തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കോട്ടയം ജില്ലയിലെയും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. പോലീസ് ആദ്യം തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദന്പതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ആശുപത്രി, സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലെ പാർക്കിംഗ് ഏരിയകളിലും കാറിനായി വ്യാപക തെരച്ചിൽ നടത്തി. തണ്ണീർമുക്കം ബണ്ടിനടുത്തെങ്ങാനും ഇവർ എത്തിയിരുന്നോ എന്നറിയുന്നതിന് സമീപവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കായലിൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ദന്പതികളുടെ മൊബൈൽ ഫോണുകളും എടിഎം കാർഡുകളും വീട്ടിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ ഇവർ എടിഎം ഉപയോഗിക്കുന്പോൾ സ്ഥലം കണ്ടെത്താമെന്ന പോലീസിന്‍റെ പ്രതീക്ഷയും അസ്തമിച്ചു. വീട്ടിൽ പണം സൂക്ഷിക്കുന്നതു പോലെ തന്നെ ഹാഷീം കാറിലും പണം സൂക്ഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.