കുവൈത്തില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യസേവന ഫീസ് ഏര്‍പ്പെടുത്തുന്നു

08.35 PM 02/05/2017

കുവൈത്തില്‍, വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെയും പാര്‍ലമെന്റ് ആരോഗ്യ സമിതിയും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയും ചെയ്യും.
സന്ദര്‍ശക വിസകളിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്ന വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയക്ക് വയ്ക്കുമെന്ന് എം.പി.ഖലീല്‍ അല്‍ സാലീഖ് വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ സന്ദര്‍ശക വിസകളിലെത്തുന്നവര്‍ക്ക്, അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് അര്‍ഹരല്ല. എന്നാല്‍, വിദേശികളില്‍ പ്രത്യേകിച്ച്, അറബ് വംശജര്‍ ഇത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശക വിസകളിലെത്തുന്നവര്‍ക്കും ആരോഗ്യ ഫീസ് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം ഉയര്‍ന്നത്. വിഷയത്തില്‍ ആരേഗ്യ മന്ത്രാലയം നല്‍കിയ ശുപാര്‍ശ പരിഗണിച്ച പാര്‍ലമെന്റ് ആരോഗ്യ സമിതി, ചില ഭേദഗതികളോടെ റിപ്പോര്‍ട്ട് തയ്യറാക്കിയിട്ടുണ്ട്.
സന്ദര്‍ശക വിസക്കുള്ള അപേക്ഷയോടെപ്പം, ആരോഗ്യ ഇന്‍ഷുറന്‍സ് അടച്ചതിന്റെ രസീത് സമര്‍പ്പിച്ചിരിക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ഫീസ് എത്രയാണന്ന് അറിവായിട്ടില്ല. ഇന്‍ഷുറന്‍സ് പ്രത്യേക കമ്പനി വഴിയാവും അടയ്‌ക്കേണ്ടത്. അതോടെപ്പം തന്നെ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാവും ഇവര്‍ക്ക് ചികില്‍സാ സൗകര്യം ഒരുക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ മൂന്ന് കുവൈത്തീ ദിനാറാണ് സന്ദര്‍ശക വിസക്ക് സര്‍ക്കാര്‍ ഈടാക്കി വരുന്നത്. ആരോഗ്യ സേവനത്തിനുള്ള ഫീസ് ഏര്‍പ്പെടുത്തുന്നതോടെ സന്ദര്‍ശക വിസയ്ക്ക് ചെലവ് ഏറും. ഇത് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് അധിക സാമ്പത്തിക ബാധ്യയുമാകും.