08:38 am 4/3/2017
മുംബൈ: ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയത്. കിർവാലയുടെ ശരീരത്തിൽ പലയിടത്തായി ആഴത്തിൽ മുറിവേറ്റിരുന്നു.
കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്റെ മുൻ തലവനായിരുന്നു ഡോ. കിർവാലെ. അംബേദ്കറിന്റെ ചിന്തകളായിരുന്നു കിർവാലയെ ഏറ്റവുമധികം സ്വാധീനിച്ചത്. ഡോ. ബാബാസാഹേബ് അംബേദ്കർ റിസർച്ച് സെൻററിന്റെ തലവനായും സേവനം അനുഷ്ഠിച്ചിരുന്നു.
ദളിത് നിഘണ്ടു ഉൾപ്പെടെ ദളിത് സാഹിത്യത്തിൽ വിലപ്പെട്ട സംഭാവന നൽകിയ ആളുകൂടിയാണ് അദ്ദേഹം. അംബേദ്കറിസ്റ്റ് ചിന്താധാരയിലെ പ്രധാനിയായിരുന്നു അദ്ദേഹത്തിന്റെ അംബേദ്കറിസ്റ്റ് ആശയങ്ങളിലും ദളിത് മുന്നേറ്റത്തിലും ഊന്നിയുള്ള രചനകള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
1954ല്‍ ആയിരുന്നു ജനനം. ഔറംഗബാദിലെ മിലിന്ദ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഡോ. ബാബാസാഹിബ് അംബേദ്കര്‍ മറാത്ത്വാഡ സര്‍വ്വകലാശാലയില്‍ നിന്ന് 1983ല്‍ ഡോക്ടറേറ്റ് നേടി. ദളിത് എഴുത്തുകാരനായ ബാബുറാവു ബാഗുളിനെക്കുറിച്ച് എഴുതിയ ജീവചരിത്രവും ശ്രദ്ധേയം. ഡോ ബാബാസാഹിബ് അംബേദ്കര്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന്റെ മേധാവിയായും കിര്‍വാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.