കേരളത്തിന്റെ പ്രിയ വിഭവമായ മത്തി കേരള തീരത്തോട് വിടപറയുന്നു

01.17 AM 01.05.2016
Indian_Oil_Sardine
കേരളത്തിന്റെ പ്രിയ വിഭവമായ മത്തി കേരള തീരത്തോട് വിടപറയുന്നു. മലയാളിയുടെ മത്സ്യ ഭക്ഷണശിലത്തില്‍ പ്രധാനിയായിരുന്ന മത്തിക്കൂട്ടം തീന്‍മേശയിലേക്ക് അത്രവേഗമെത്തില്ല. കേരളത്തില്‍ മത്തിയുടെ ലഭ്യത പകുതിയിലേറെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആര്‍ഐ) തയാറാക്കിയ സ്ഥിതിവിവരക്കണക്കുകളിലാണു കേരള തീരത്തു മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനത്തിന്റെ കുറവു വന്നതായി കണ്ടെത്തിയത്. 2014ല്‍ ഒന്നരലക്ഷം ടണ്‍ മത്തി ലഭ്യമായ സ്ഥാനത്ത് 68,000 ടണ്‍ മാത്രമാണ് 2015ല്‍ കേരള തീരത്തു നിന്നു ലഭിച്ചത്. 1994, 1995, 1996 വര്‍ഷങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 1961 നു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ മത്തിയുടെ ലഭ്യത കുറയുന്നത്. മത്തിയുടെ ലഭ്യതയില്‍ ഭീമമായ കുറവു വന്നതോടെ കേരളത്തിന്റെ ആകെ മത്സ്യലഭ്യതയില്‍ 16 ശതമാനത്തിന്റെയും കുറവു വന്നു.
രാജ്യത്താകമാനം മത്തിയുടെ ലഭ്യതയില്‍ 51 ശതമാനത്തിന്റെ കുറവുണ്ട്. 2014ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്നു 5.45 ലക്ഷം ടണ്‍ മത്തി ലഭിച്ചപ്പോള്‍ 2015ല്‍ 2.66 ലക്ഷമായി കുറഞ്ഞു. രാജ്യത്ത് ആകമാനമുള്ള മത്സ്യലഭ്യതയില്‍ മത്തിയുടെ പങ്ക് 15 ശതമാനത്തില്‍ നിന്ന് എട്ടുശതമാനത്തിലേക്കു കുറയുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതമായ തോതിലുള്ള മീന്‍ പിടുത്തവും കടലിലെ പ്ലവഗങ്ങളുടെ കുറവുമാണു മത്തിയുടെ ലഭ്യത കുറയാനുണ്ടായ കാരണമെന്നു സിഎംഎഫ്ആര്‍ഐ അധികൃതര്‍ പറഞ്ഞു. രാജ്യത്തെ ആകെ മത്സ്യലഭ്യതയിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. 2014ല്‍ 3.59 ദശലക്ഷം ടണ്‍ മീന്‍ പിടിച്ചപ്പോള്‍ 2015ല്‍ ഇതു 3.40 ദശലക്ഷം ടണ്‍ ആയി കുറഞ്ഞു. 7.21 ദശലക്ഷം ടണ്‍ മീന്‍ ലഭിച്ച ഗുജറാത്താണ് മത്സ്യസമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 4.82 ദശലക്ഷം ടണ്‍ മീന്‍ ലഭിച്ച കേരളം മൂന്നാം സ്ഥാനത്താണ്. 7.09 ദശലക്ഷം ടണ്‍ മീന്‍ പിടിച്ച തമിഴ്‌നാടാണു രണ്ടാമത്.
മീന്‍ലഭ്യതയില്‍ കുറവു വന്നെങ്കിലും വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ലാന്‍ഡിങ് സെന്ററുകളില്‍ 40,100 കോടി രൂപയാണു ആകെ മൂല്യം. 2014നെ അപേക്ഷിച്ച് 26.3 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. ചില്ലറ വില്‍പ്പന മൂല്യം 24.28 ശതമാനം വര്‍ധിച്ച് 65,180 കോടി രൂപയിലും എത്തി. കേരളത്തിവാണു വിപണി മൂല്യം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ലാന്‍ഡിങ് സെന്ററുകളില്‍ 36.42 ശതമാനവും ചില്ലറ വില്‍പ്പന മേഖലയില്‍ 33.5 ശതമാനവും നിരക്കു വര്‍ധന കേരളത്തിലുണ്ടായി.