കൊച്ചി: കോഴി ഇറക്കുമതിക്ക് കച്ചവടക്കാർക്ക് നികുതിയിളവ് അനുവദിച്ച കേസിൽ മുൻ ധനമന്ത്രി കെ.എം മാണിയുടെ ഹരജി ഹൈകോടതി തള്ളി. കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് കെമാൽപാഷ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കേസിൽ മാണിക്കെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഖജനാവിന് നഷ്ടം വരുത്തിവെക്കാൻ ഗൂഢാലോചന നടത്തിയില്ലെന്ന മാണിയുടെ വാദം ഹൈകോടതി തള്ളി. കോഴി നികുതിക്ക് സ്റ്റേ നൽകിയത് ചട്ടം ലംഘിച്ചാണ്. വിജിലൻസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കോടതിക്ക് ഇടപെടാനാവില്ല. കേസിൽ കണ്ണും കാതും തുറന്നുള്ള അന്വേഷണം വേണമെന്നും ഹൈകോടതി നിർദേശിച്ചു. മാണിയുടെ ഹരജിയെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ എതിർത്തു.
ധനമന്ത്രിയായിരിക്കെ കോഴി നികുതിയില്‍ ഇളവ് നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് 150 കോടിയുടെ നഷ്ടം സംഭവിച്ചെന്നാണ് മാണിക്കെതിരായ ആരോപണം. 64 കോടിയുടെ നഷ്ടം ഉണ്ടായതായാണ് ഇതിനകം വിജിലന്‍സ് കണ്ടെത്തിയത്. പല ഘട്ടങ്ങളിലായി നികുതിയില്‍ വന്‍ ഇളവാണ് നല്‍കിയത്.
കൊച്ചിയും തൃശൂരും കേന്ദ്രമായ ബിസിനസ് ഗ്രൂപ്പുകള്‍ക്കാണ് മാണി വഴിവിട്ട് ആനുകൂല്യം നല്‍കിയത്. പുറമെ തമിഴ്നാട്ടില്‍നിന്നുള്ള കോഴിക്കച്ചവടക്കാര്‍ക്കും ധനമന്ത്രിയായിരിക്കെ മാണി പലപ്പോഴും ആനുകൂല്യങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.