ക്ഷേത്രത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു.

01:01pm 28/7/2016
images
ചെന്നൈ: ക്ഷേത്രത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു. തമിഴ്‌നാട്ടിലെ കാരുര്‍, വേദാരണ്യം ഗ്രാമങ്ങളിലെ ദളിത് കുടുംബങ്ങളാണ് ഇസ്്‌ലാം മതത്തിലേക്കു പരിവര്‍ത്തനം നടത്താന്‍ തയാറെടുക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കാനോ ആചാരങ്ങള്‍ അനുഷ്ഠിക്കാനോ തങ്ങളെ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ വാദം.

കാരൂര്‍, നാഗംപള്ളി പ്രദേശത്തെ 35 ദളിത് കുടുംബങ്ങള്‍ക്ക് പ്രശസ്തമായ മീനാക്ഷി അമ്മന്‍ ക്ഷ്രേത്രത്തില്‍ പ്രവേശനം നല്‍കുന്നില്ലെന്നു പരാതിപ്പെടുന്നു. കൂടാതെ, വേദാരണ്യത്തിലെ 200ല്‍ അധികം ദളിത് കുടുംബങ്ങളെ സമീപത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കിയിട്ടുണ്്ട്. ഈ കുടുംബങ്ങളുടെ കൂടി സഹായത്തിലാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നതും പരിപാലിക്കപ്പെടുന്നതും. എന്നിട്ടും തങ്ങളെ വിലക്കുന്നതില്‍ പ്രതിഷേധിച്ചാണ് കുടുംബങ്ങള്‍ മതപരിവര്‍ത്തനത്തിനു തയാറെടുക്കുന്നത്.

ഇവരെ സ്വാഗതം ചെയ്ത് നിരവധി മതനേതാക്കളും പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.