ക്ഷേത്ര പ്രവേശനം സ്ത്രീകള്‍ക്ക് തുല്യനീതി വേണമെന്ന് ആര്‍.എസ്.എസ്

06:46 13/3/2016
th (1)

ജയ്പൂര്‍: സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ മുന്‍നിലപാട് തിരുത്തി ആര്‍.എസ്.എസ്. ക്ഷേത്രപ്രവേശത്തില്‍ സ്ത്രീകളോട് വിവേചനം വേണ്ട എന്ന് രാജസ്ഥാനില്‍ നടക്കുന്ന ആര്‍.എസ്.എസ് പ്രതിനിധി സഭയില്‍ സമര്‍പ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറ!യുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്നത് അനീതിയാണ്. പുരുഷനും സ്ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ തുല്യനീതി വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം തുടരണമെന്ന ആര്‍.എസ്.എസിന്റെ നേരത്തെയുള്ള നിലപാടില്‍ നിന്നും വിരുദ്ധമാണ് പുതിയ നിര്‍ദേശം.

രാജ്യത്തൊട്ടുമുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണം. സമരങ്ങളിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണ് ഇക്കാര്യത്തില്‍ പരിഹാരം കാണേണ്ടത്. മതപരവും ആത്മീയപവുമായ കാര്യത്തില്‍ സ്ത്രീപുരുഷ തുല്യതയുണ്ടാകണം. വിഷയത്തില്‍ ക്ഷേത്രഭാരവാഹികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറ!യുന്നു.

90 വര്‍ഷമായി കൂടെയുള്ള വേഷം മാറ്റാനും ആര്‍.എസ്.എസ് യോഗത്തില്‍ തീരുമാനമുണ്ടാകും. കാക്കി നിക്കറില്‍ നിന്ന് പാന്റ്‌സിലേക്കാണ് വേഷം മാറുന്നത്. കാക്കി നിറത്തിന് പകരം ചാരനിറമായിരിക്കും ഇനിയുണ്ടാവുക.

കറുത്ത തൊപ്പിയും വെളുത്ത കുപ്പായവും കാക്കി ട്രൗസറും കുറുവടിയുമാണ് 1925ല്‍ രൂപീകൃതമായ ഹിന്ദുത്വ സംഘടനയുടെ ഔദ്യോഗിക വേഷം. ഈ വേഷം രാജ്യത്തെ യുവാക്കളെ ആകര്‍ഷിക്കുന്നില്ലെന്നും കാലത്തിനനുസരിച്ച് മാറമണമെന്നുമുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ആര്‍.എസ്.എസ് വേഷത്തില്‍ മാറ്റംവരുത്തുന്നത്. ട്രൗസര്‍ മാറ്റി പാന്റ്‌സിലേക്കാകുന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെങ്കിലും പുതിയ നിറം ഏതാണെന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ല.