ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി

01.32 AM 03-09-2016
may21a
കൊച്ചി : ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുമന്ദിരങ്ങളെ ക്ഷേത്രങ്ങളായി കാണാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. ആലപ്പുഴയിലെ എസ്എന്‍ഡിപിയോഗം കരുമാടി ശാഖയുടെ ഭൂമി ലേലം ചെയ്തു കൊടക്കുന്നതിനെതിരെയുള്ള ഹര്‍ജികളില്‍ ജസ്റ്റീസ് വി. ചിദംബരേഷ്, ജസ്റ്റീസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുദേവന്റെ പ്രതിമയെ ദൈവമായി കാണാന്‍ കഴിയില്ലെന്നു ഉത്തരവ് പറയുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ഭാഗമല്ല ശ്രീനാരായണ ഗുരു എന്നു ഹൈക്കോടതി മുമ്പു നല്‍കിയ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുദേവന്‍ തന്നെ വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല. ഗുരുദേവന്‍ ദൈവമല്ലെന്നും ഗുരുദേവ ദര്‍ശനങ്ങള്‍ പിന്തുടരുന്നവരെ ഒരു മതവിഭാഗമായി കണക്കാക്കിയിട്ടില്ലെന്നും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നേരത്തെയുള്ള വിധികളില്‍ പറയുന്നുണ്ട്. മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്നതിനു ഗുരു തയ്യാറായിരുന്നില്ല. മുനുഷ്യര്‍ക്ക് ഒരു ജാതിയും ഒരു മതവുമാണെന്ന നിലപാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമായി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളാണ് എന്ന തരത്തില്‍ പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞൂ. എന്നാല്‍ ഗുരുദേവനെ ദൈവമായി ആരാധിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്രമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കരുമാടിയില്‍ ഗുരുമന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലം ജപ്തി ചെയ്തു ലേലത്തില്‍ വിട്ടു കൊടുക്കുന്നത് തടയണമെന്നും ഗുരുദേവനെ ആരാധിക്കുന്നവര്‍ ഗുരുമന്ദിരത്തെ ക്ഷേത്രമായാണ് കാണുന്നതെന്നും വ്യക്തമാക്കി കരുമാടി സ്വദേശികളായ കെകെ പുരുഷോത്തമന്‍, എന്‍ മുരളീധരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ആര്യാട് സ്വദേശിനി ശാന്തമ്മയാണ് നാലു സെന്റ് വരുന്ന സ്ഥലം 2014ല്‍ ലേലത്തില്‍ പിടിച്ചത്. പിന്നീട് ഈ സ്ഥലം സ്വന്തം പേരിലാക്കിക്കിട്ടാന്‍ ശാന്തമ്മ ആലപ്പുഴ സബ് കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ ഹര്‍ജിക്കാര്‍ എതിര്‍ത്തു. എതിര്‍പ്പുകള്‍ തള്ളിയ കോടതി ശാന്തമ്മയ്ക്കു ഭൂമി പേരിലാക്കി നല്‍കാന്‍ ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഗുരുമന്ദിരം ഉള്‍പ്പെട്ട സ്ഥലം സ്വകാര്യ വ്യക്തിക്കു നല്‍കുന്നത് വിശ്വാസത്തെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഗുരുദേവനെ ദൈവമായി കാണുന്ന തങ്ങളാണ് ഗുരുമന്ദിരത്തിന്റെ ഗുണഭോക്താക്കളെന്നും ആ നിലയ്ക്കാണ് കോടതിയെ സമീപിക്കുന്നതെന്നുമായിരുന്നു മറ്റൊരു വാദം. എന്നാല്‍ ഭൂമിയുടെ കൈമാറ്റത്തെ എതിര്‍ക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിയമപരമായി അവകാശമുണ്ടെന്ന് തെളിയിക്കാനായില്ലെന്നു വ്യക്തമാക്കിയ ഡിവഷന്‍ ബെഞ്ച് ഭൂമിയുടെ കൈമാറ്റം തടയുന്നതടക്കമുള്ള തടസങ്ങള്‍ നീക്കം ചെയ്യേണ്ടണെന്നും ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ തള്ളുകയായിരുന്നു.