ചികിത്സയില്‍ കഴിയുന്ന അശ്വതിയെ എന്‍ഡോസ്‌കോപ്പിക്ക് വിധേയയാക്കി

08:17am 26/6/2016

images (4)
കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂര റാഗിങ്ങിനിരയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എടപ്പാള്‍ സ്വദേശി അശ്വതിയെ എന്‍ഡോസ്‌കോപ്പിക്ക് വിധേയയാക്കി.
സൂപ്പര്‍ സ്‌പെഷാലിറ്റി ബ്‌ളോക്കില്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസിന്റെ മേല്‍നോട്ടത്തിലാണ് എന്‍ഡോസ്‌കോപി നടത്തിയത്. പരിശോധന നടത്തിയതില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഗൗരവതരമാണ് കുട്ടിയുടെ അവസ്ഥയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അന്നനാളത്തില്‍ ഒന്നിലധികം ദ്വാരങ്ങളുണ്ടായിട്ടുണ്ട്.
അന്നനാളം ചെറിയതോതില്‍ വികസിച്ചിട്ടുണ്ടെന്നും എന്‍ഡോസ്‌കോപി മൂന്നോ നാലോ തവണ ആവര്‍ത്തിച്ചാല്‍ മാത്രമേ പൂര്‍ണമായി വികസിക്കൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനുശേഷം ഭക്ഷണം കഴിക്കാനാവും. ആറാഴ്ച കഴിഞ്ഞാല്‍ സര്‍ജറിയിലൂടെ പൂര്‍ണമായും സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച അടുത്ത എന്‍ഡോസ്‌കോപി നടത്തും. നിലവില്‍ കഴുത്തിലൂടെ ട്യൂബിട്ടാണ് അശ്വതിക്ക് ഭക്ഷണം നല്‍കുന്നത്.
സൂപ്പര്‍സ്‌പെഷാലിറ്റി ബ്‌ളോക്കിലെ ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ സ്ത്രീകളുടെ വാര്‍ഡിലാണ് അശ്വതിയെ കിടത്തിയിരിക്കുന്നത്.
ഇവിടെ പെണ്‍കുട്ടിക്കായി അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.