02:14 PM 22/08/2016
ന്യൂഡൽഹി: ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളിൽ രണ്ട് പേർക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തവും. 2009 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രാത്രി നോയിഡയിൽ നിന്ന് ജോലി കഴിഞ്ഞ് സൗത് ഡൽഹിയിലെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ജിഗിഷയെ കാണാതാവുകയായിരുന്നു.
ഇവരുടെ മൃതദേഹം പിന്നീട് ഹരിയാനയിലെ സുർജ്കുന്ദിൽ കണ്ടെത്തി. അന്വേഷണത്തിൽ പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോവുകയും സ്വർണവും മൊബൈൽ ഫോണും എടിഎം പിൻ നമ്പറും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്ന് തെളിഞ്ഞു. ജിഗിഷയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതികളിൽ ഒരാളുടെ കയ്യിലെ പച്ചകുത്തിയ അടയാളം കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞതും ഇവരെ കെണ്ടത്താൻ സഹായകമായി.