ജിഷയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഗുരുതര വീഴ്ച

05:50 PM 05/05/2016
download (1)
ആലപ്പുഴ : പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിനു ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് .ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ . ജയലേഖ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ഡോ . എം റംലക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വീഴ്ചകൾ എടുത്തു പറയുന്നുണ്ട്. ഡി എം ഇ റിപ്പോർട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ . ഇളങ്കൊവനു കൈമാറി. വിശദ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ . എൻ ശശികല, ജോയന്റ് മെഡിക്കൽ എഡ്യുക്കേഷൻ ഡയരക്ടർ ഡോ . ശ്രീകുമാരി എന്നിവർ വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തും .

കൊലപാതകത്തിന്റെ ഗൌരവ സ്വഭാവം കണക്കിലെടുക്കാതെയാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് അസോ. പ്രൊഫസ്സർ പോസ്റ്റ്‌ മോർട്ടത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ല. പി ജി വിദ്യാർഥിയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത് . സംഭവ സ്ഥലം സന്ദർശിച്ചതും പി ജി വിദ്യാർഥിയാണ്. പ്രൊഫസ്സർ പോയില്ല. മൃതദേഹം ഏറ്റു വാങ്ങിയതും പി ജി വിദ്യാർഥി ആയിരുന്നു. ഏപ്രിൽ 29 നു നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് പൊലിസിനു കൈമാറുന്നതിൽ കാലവിളംബം വന്നു. മെയ്‌ 4 നാണ് റിപ്പോർട്ട് കൊടുത്തത്. പോസ്റ്റ്‌ മോർട്ടം വിഡിയോയിൽ പകർത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ക്ലാസ് എടുക്കാൻ ഉണ്ടായിരുന്നതിനാലാണ് പോസ്റ്റ്‌മോർട്ടത്തിൽ മുഴുവൻ സമയവും പങ്കെടുക്കാതിരുന്നതെന്നാണ് അസോ. പ്രൊഫസ്സറുടെ വിശദീകരണം