ജിഷാവധത്തില്‍ പ്രതിഷേധിച്ചു: സ്ത്രീകളെയും ഭിന്നലിംഗക്കാരേയും ഉള്‍പ്പെടെ 16 പേരെ പോലീസ് തല്ലിച്ചതച്ചു

11:07am 9/5/2016

images (1)
പെരുമ്പാവൂര്‍: ജിഷയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സുമായ 16 പേരെ അറസ്റ്റ് ചെയ്യുകയും തല്ലിച്ചതയ്ക്കുകയും ചെയ്തതായി ആക്ഷേപം. പെരുമ്പാവുരില്‍ കഴിഞ്ഞ ദിവസം പോലീസുകാര്‍ പ്രതിഷേധക്കാരായ വനിതകളെ പോലീസ് ലാത്തിച്ചാര്‍ജ്ജിന് ഇരയാക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തെന്നാണ് ആരോപണം.
ജസ്്റ്റീസ് ഫോര്‍ ജിഷ എന്ന പേരില്‍ ആരംഭിച്ച കൂട്ടായ്മയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കിസ് ഓഫ് ലൗ ഉള്‍പ്പെടെ അനേകം സംഘടനകള്‍ പ്രതിഷേധത്തില്‍ ഉണ്ടായിരുന്നു. രാവിലെ പത്തു മണിക്ക് പെരുമ്പാവൂര്‍ ബോയ്സ് സ്‌കൂളിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ അനേകരാണ് പങ്കെടുത്തത്. മാര്‍ച്ച് ഡിവൈഎസ്പി ഓഫീസിലേക്ക് നീങ്ങുമ്പോള്‍ എംസി റോഡില്‍ ഇവരെ പോലീസ് തടയുകയും തുടര്‍ന്ന് ലാത്തിച്ചാര്‍ജ്ജ് നടത്തുകയുമായിരുന്നെന്നാണ് വിവരം.
പ്രതിഷേധക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് വണ്ടിയിലിട്ട് തല്ലിച്ചതയ്ക്കുകയും ഉടുപ്പ് വലിച്ചു കീറിയതായും പ്രതിഷേധക്കാരില്‍ ചിലര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. വേഷം മാറി പെണ്‍കുട്ടികളുടെ കൂടെ കൂടിയതല്ലേടാ എന്ന് ചോദിച്ചായിരുന്നു അറസ്റ്റ് ചെയ്ത ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ചത്. നെയിം ബോര്‍ഡ് ഇല്ലാത്ത പോലീസുകാരായിരുന്നു മര്‍ദ്ദിച്ചതെന്നും ഇവര്‍ക്കെതിരേ പതാതി കൊടുക്കാന്‍ ആലോചിക്കുന്നതായും കുറിച്ചിട്ടുണ്ട്.