ടൈം മാഗസിൻ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍: റീഡേഴ്‌സ് പോളില്‍ മോദി

01:05 am 05/12/2016
Modi-US_2126610f
ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ടൈമി’ന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലെത്തിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു. ടൈം മാഗസിന്‍ പത്രാധിപ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം ഡിസംബര്‍ 7 നാണ് പ്രഖ്യാപനമുണ്ടാകുക. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് ഓരോ വര്‍ഷവും പേഴ്‍സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്.

ടൈം മാഗസിന്‍ എഡിറ്റര്‍മാര്‍ ചേര്‍ന്നാണ് അവസാനവിജയിയെ തിരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷക്കാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍.

ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ഹിലരി ക്ലിന്‍റണ്‍, ജൂലിയന്‍ അസാഞ്ച്, മാര്‍ക് സുക്കര്‍ ബര്‍ഗ് എന്നിവരെയാണ് ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ മോദി പിന്നിലാക്കിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മോദി ടൈം മാഗസിന്‍റെ പേഴ്‍സണ്‍ ഓഫ് ദി ഇയര്‍ മത്സരത്തിന്‍റെ ഭാഗമാകുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍.