ട്രക്ക് അപകടം: ടെക്‌സസില്‍ രണ്ടു കനേഡിയന്‍ മലയാളികള്‍ കൊല്ലപ്പെട്ടു

07;42 pm 6/4/2017

– പി.പി. ചെറിയാന്‍

അമിറല്ലോ (ടെക്‌സസ്): കാലിഫോര്‍ണിയയില്‍ നിന്നു കാനഡയിലേക്കു പോയ ട്രക്ക് ഏപ്രില്‍ രണ്ടിനു ഞായറാഴ്ച രാത്രി ടെക്‌സസിലെ വീലര്‍ കൗണ്ടിയിലുള്ള ഷംറോക്കില്‍ വച്ചു നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ട്രക്കിനകത്തുണ്ടായിരുന്ന എറണാകുളം പുത്തന്‍കുരിശ് സ്വദേശി തോമസ് ഏലിയാസ് (45), ആറന്മുള സ്വദേശി ശ്രീജു രാജപ്പന്‍ (35) എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടു.

ടൊറന്റോ ന്യൂമാര്‍ക്കറ്റില്‍ താമസിക്കുന്ന തോമസ് നാലു വര്‍ഷമായി ട്രക്ക് ഡ്രൈവറായിരുന്നു. ഒന്റാരിയോയിലെ ലണ്ടനില്‍ താമസിക്കുന്ന ശ്രീജു മസ്കറ്റ് ഐടി മേഖലയില്‍ ജോലി ചെയ്തിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച ട്രൈക്കിന്റെ ക്യാബിനില്‍ ഇരുന്ന ഇരുവരേയും തിരിച്ചറിയാനാവാത്ത വിധം തീനാളങ്ങള്‍ വിഴുങ്ങിയിരുന്നു. ഏപ്രില്‍ അഞ്ചിനു വൈകിട്ട് ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ അമില്ലോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരുടേയും ഡെന്റല്‍ ഹിസ്റ്ററി ലഭ്യമല്ലാത്തതിനാല്‍ ശ്രീജുവിന്റെ ഡാളസിലുള്ള പിതൃസഹോദരന്റെ ഡിഎന്‍എ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ഹൂസ്റ്റണിലുള്ള സാമൂഹ്യപ്രവര്‍ത്തകയായ ശ്രീജുവിന്റെ പിതൃസഹോദരി അറിയിച്ചു. ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ തയാറാക്കി കൊണ്ടിരിക്കുകയാണെന്നും സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നം അവര്‍ പറഞ്ഞു.