താണെ കൂട്ടക്കൊലപാതകം കേസ് പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു

6/3/2016

Sobiya-Bharmal-1-s7wJd
മുംബൈ: താണെയില്‍ മാതാപിതാക്കളെയും ഭാര്യയേയും മക്കളേയും അടക്കം 14 പേരെ കൊലപ്പെടുത്തിയ ഹസ്‌നെയ്ന്‍ വരേക്കര്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് മൊഴി. കൂട്ടക്കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന മറ്റൊരു സഹോദരി സുബിയയാണ് പൊലീസിന് മൊഴി നല്‍കിയത്. മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ സഹോദരി ബാദുലിനെ ഹസ്‌നെയിന്‍ ലൈംഗികകമായി പീഡിപ്പിച്ചിരുന്നതായി തന്നോട് വെളിപ്പെടുത്തിയിരുന്നു. ഇത് മറ്റു സഹോദരിമാര്‍ക്കിടയിലും കുടുംബ വൃത്തങ്ങളിലും ചര്‍ച്ചയായതാകാം കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചിരിക്കുകയെന്നും സുബിയ പൊലീസിന് മൊഴി നല്‍കിയതായി ജോയിന്റ് കമീഷണര്‍ അശുതോഷ് ദുബ്രെ വ്യക്തമാക്കി.

ഹസ്‌നെയ്‌നോട് മാതാവ് ജീവന് വേണ്ടി യാചിച്ചിരുന്നുവെന്നും സുബിയ പറഞ്ഞു. താന്‍ അവന് ജന്മം നല്‍കിയ ആളാണെന്നും അതുകൊണ്ട് തന്നെ കൊല്ലാതെ വെറുതെ വിടണമെന്നും മാതാവ് യാചിച്ചെങ്കിലും ഹസ്‌നെയ്ന്‍ ചെവിക്കൊണ്ടില്ല. മുറി അകത്ത് നിന്നും പൂട്ടിയ സുബിയയോട് പുറത്തിറങ്ങിയില്ലെങ്കില്‍ തന്റെ ചെറിയ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പറഞ്ഞത് പോലെത്തന്നെ അയാള്‍ കുട്ടിയെ നിഷ്ഠൂരമായി കൊലപ്പെടുത്തി.

രണ്ടു വര്‍ഷമായി ജോലിയില്ലാതിരുന്ന ഹസ്‌നെയ്ന്‍ ബന്ധുക്കളില്‍ നിന്ന് 67 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓഹരി കച്ചവടത്തിലും ഇയാള്‍ക്ക് നഷ്ടം പറ്റിയിരുന്നു. വീടിന് തൊട്ടടുത്ത് ആരുമറിയാതെ ഇയാള്‍ മുറി വാടകക്കെടുത്തിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹസ്‌നെയ്ന്‍ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി വൈകല്യത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊലപാതകം അരങ്ങേറിയത്.