03:20 PM 16/09/2016
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എ.ടി.എം, നെറ്റ് ബാങ്കിങ് തട്ടിപ്പ്. പ്രവാസി മലയാളിയായ അരവിന്ദിനാണ് എ.ടി.എമ്മിലൂടെ പണം നഷ്ടപ്പെട്ടത്. പട്ടം ആക്സിസ് ബാങ്കിലായിരുന്നു അരവിന്ദിന് അക്കൗണ്ട് ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ വിവിധ എ.ടി.എമ്മുകളിൽ നിന്നായി 52,500 രൂപ പിൻവലിച്ചതായുള്ള മൊബൈൽ സന്ദേശങ്ങളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഉടൻ പേരൂർക്കട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം നെറ്റ് ബാങ്കിങ് തട്ടിപ്പിനിരയായ സംഭവവും തിരുവനന്തപുരത്തു നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ചെമ്പഴന്തി സ്വദേശിയായ വിനീതാണ് തട്ടിപ്പിനിരയായത്. ഇയാളുടെ 49,000 രൂപ നഷ്ടപ്പെട്ടതായാണ് പരാതി. കാനറാ ബാങ്കിൽ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. പണം പിൻവലിച്ചതായുള്ള മൊബൈൽ സന്ദേശം വന്നപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത് ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ട് ബ്ലോക് ചെയ്യുകയുമുണ്ടായി. തുടർന്ന് െമഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.