തൃശൂർ ജില്ലയിൽ ശനിയാഴ്ച കോൺഗ്രസ് ഹർത്താൽ

04:29 PM 25/11/2016
image
തൃശൂർ: വടക്കാഞ്ചേരി പീഡനകേസിൽ സി.പി.എം കൗൺസിലർ പി. ജയന്തൻ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താൽ. തൃശൂർ ഡി.സി.സിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

രാവില ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, പാൽ, ബാങ്കിങ്ങ് സേവനങ്ങൾ, പി.എസ്.സി തുടങ്ങി അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജനങ്ങൾ ഹർത്താലിനോട് സഹകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പി.എ മാധവൻ അഭ്യർത്ഥിച്ചു.

കലക്ട്രേറ്റ് മാർച്ചിനെതിരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ വടക്കാഞ്ചേരി എം.എല്‍എ അനില്‍ അക്കര ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിൽ ലാത്തിയടിയേറ്റ് അനില്‍ അക്കരയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.

വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്.