തെലങ്കാനയില്‍ കനത്ത മഴയിൽ, മരണം 11 കടന്നു .

O1:47 PM 26/09/2016
download (7)
ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം പതിനൊന്നായി. മേദക്ക് ജില്ലയില്‍ എട്ടുപേരും വാറങ്കലില്‍ മൂന്നുപേരുമാണ് മരിച്ചത്. വിവിധ സ്ഥലങ്ങളിലായി നിരവധിപേരെ കാണാതായിട്ടുമുണ്ട്.

ജക്കപ്പള്ളി ഗ്രാമത്തില്‍, ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. പസ്പലേരു തടാകത്തിനു സമീപമുള്ള റോഡിലൂടെ
ബൈക്കിൽ യാത്ര ചെയ്യവെ ഒഴുക്കിൽപ്പെട്ട ആഞ്ജനേയലു(30)വിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.വാറങ്കലിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടും ഒരാൾ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് തെലങ്കാനയുടെയും ആന്ധ്രപ്രദേശിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഹൈദരാബാദ് നഗരത്തിലെ ഹുസൈന്‍ സാഗര്‍ തടാകം കവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ഗുണ്ടൂര്‍-സെക്കന്തരാബാദ് ട്രെയിനുകളുടെ സര്‍വിസ് സൗത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

മഴക്കെടുതിയില്‍ കനത്ത ദുരിതം നേരിടുന്ന രംഗറെഡ്ഡി ജില്ലയിലെ ആല്‍വാലിലും നഗരത്തിലെ ബെഗുംപേട്ട്, നിസാംപേട്ട് പ്രദേശങ്ങളിലും സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഹൈദരാബാദ് കോര്‍പറേഷനില്‍ സേനയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
തെലങ്കാനയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.