ദളിത് പീഡനം: കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

02:55pm 8/8/2016
download (2)

ന്യൂഡല്‍ഹി: രാജ്യത്ത് ദളിതര്‍ നേരിടുന്ന പീഡനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭ ബഹിഷ്‌കരിച്ചു. വിഷയത്തില്‍ നടുത്തളത്തില്‍ പ്രതിഷേധിച്ച ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. രാജ്യസഭ ഭേദഗതികളോടെ പാസാക്കിയ ചരക്ക്-സേവന നികുതി (ജിഎസ്ടി) ബില്‍ ഇന്നു ലോക്‌സഭ പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നടപടി.

ലോക്‌സഭയുടെ ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗം പ്രമോദ് തിവാരിയാണ് പ്രശ്‌നം ഉന്നയിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ രോഗം മൂലം ആയിരത്തോളം പശുക്കള്‍ ചത്തതിന്റെ ഉത്തരവാദിയായ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ദളിത് സംരക്ഷണത്തിനായി മോദി ശബ്ദമുയര്‍ത്തും. എന്നാല്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് ആകുലതയില്ല. പശുക്കളെ കൊല്ലാന്‍ ആസൂത്രണം നടത്തിയ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ നടപടിയെടുക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.