ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

09:26am 28/3/2016
download (1)

ന്യൂഡല്‍ഹി: 63 മത് ദേശീയ ചലച്ചിത്രപുരസ്‌ക്കാരങ്ങളുടെ വിധി ഇന്ന് അറിയാം സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറി രാവിലെ പതിനൊന്നരക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. പത്ത് മലയാള ചിത്രങ്ങളാണ് അവസാനറൗണ്ട് മല്‍സരത്തിനുള്ളത്.

ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധിവാല്‍മീകം, എന്ന് നിന്റെ മൊയ്തീന്‍ എന്നിവയാണ് പരിഗണിക്കപ്പെടുന്ന മലയാളചിത്രങ്ങള്‍. ഒഴിവു ദിവസത്തെ കളിയും പത്തേമാരിയും എന്ന് നിന്റെ മൊയ്തീനും വിവിധ പുരസ്‌ക്കാരങ്ങള്‍ക്കായി ഏറെ സാധ്യത കല്‍പിക്കപ്പെടുന്ന ചിത്രങ്ങളാണ്. മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ചിത്രം പ്രിയമാനസത്തിന് പുരസ്‌ക്കാരം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് പ്രാദേശിക ജൂറി തിരഞ്ഞെടുത്തത്.

ഇത്തവണ ദേശീയ അവാര്‍ഡ് സമിതിയില്‍ രണ്ട് മലയാളികളാണുള്ളത്. കേരളത്തില്‍ നിന്ന് ശ്യാമപ്രസാദും മഹാരാഷ്ട്രയില്‍ നിന്ന് ജോണ്‍ മാത്യു മാത്തനും. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 22 മലയാള ചിത്രങ്ങള്‍ മല്‍സരിക്കുന്നു. കൗശിക് ഗാംഗുലിയുടെ സിനിമവാല, ഗൗതം ഘോഷിന്റെ സാന്‍ഖാചില്‍, ശ്രിജിത് മുഖര്‍ജിയുടെ രാജ്കഹ്്‌നി എന്നിവയടക്കം 7 ബംഗാളി സിനിമകളാണ് അവസാന റൗണ്ടിലുള്ളത്. ഇവയാണ് മലയാള ചിത്രങ്ങള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്നത്.

ബാജിറാവു മസ്താനി, പികു, തനു വെഡ്‌സ് മനു, എന്‍ എച്ച് 10, ബജ്‌റംഗി ഭായ്ജാന്‍, മാര്‍ഗരിറ്റ വിത്ത് എ സ്‌ട്രോ, ദം ലഗാകെ ഹായ്ഷ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം അല്ലെങ്കില്‍ കേന്ദ്ര ഭരണപ്രദേശം ഏതെന്ന് സമിതി തീരുമാനിക്കുമെന്ന പ്രത്യേകതയും ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിനുണ്ട്.