04:18 pm 21/1/2017
ന്യൂഡൽഹി: നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്തു ബാബുലാലിനെ പാകിസ്താൻ വിട്ടയച്ചു. ഇന്ന് ഉച്ചക്ക് 2.30 ന് വാഗ അതിർത്തിയിൽവെച്ച് സൈനികനെ ഇന്ത്യക്ക് കൈമാറിയതായി പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താനവയിൽ അറിയിച്ചു.
രാഷ്ട്രീയ റൈഫിൾസിലൈ സൈനികനായ ബാബുലാലിനെ നിയന്ത്രണരേഖ കടന്നതിന് കഴിഞ്ഞ സെപ്റ്റംബറിലാണ് പാകിസ്താൻ പിടികൂടിയത്. നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന് സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികൻ പാക് പിടിയിലായെന്ന വാർത്തയും പുറത്തുവന്നത്. എന്നാൽ രാഷ്ട്രീയ റൈഫിൾസിലെ സൈനികനായ ചന്തുബാബുലാൽ മിന്നൽ ആക്രമണത്തിൽ പെങ്കടുത്തിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം പിന്നീട് അറിയിച്ചു.
സൈനികൻ ജോലി സമയത്ത് അബദ്ധത്തിൽ നിയന്ത്രണരേഖ മറികടക്കുകയായിരുന്നെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഇരു ഭാഗത്തുമുള്ള സൈനികരും സാധാരണക്കാരും അശ്രദ്ധമായി നിയന്ത്രണ രേഖ മുറിച്ചുകടക്കുന്നത് സ്വാഭാവികമാണെന്നും ഇങ്ങനെയുള്ളവരെ നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച് തിരിച്ചയക്കാറുണ്ടെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.
മാനുഷിക പരിഗണന നൽകിയും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് സൈനികനെ വിട്ടയക്കുന്നതെന്ന് പാകിസ്താൻ പറഞ്ഞു.