12:45 pm 27/11/2016
അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധ സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താൻ ലിബറേഷൻ നേതാവ് ഹര്‍മിന്ദര്‍ സിങ് മിൻറുവിനെയാണ് അക്രമികള്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിർത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ജയിലിൽ തകർത്ത് ഇയാളെ മോചിപ്പിക്കുകയായിരുന്നു. പൊലീസിന് നേരെ ഇവര്‍ വെടിയുതിര്‍ത്ത് പ്രതിരോധിച്ച് പുറത്തുകടന്നുവെന്നണ് വിവരം.
ഖാലിസ്താന്‍ നേതാവിനൊപ്പം രക്ഷപ്പെട്ടത് അധോലോക സംഘത്തിലെ നാലുപേരാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് മോചിക്കപ്പെട്ടത്.
നിരവധി ഭീകരവാദ കേസുകളിൽ പ്രതിയായ ഹർമിന്ദർ സിങ്ങിനെ 2014 ൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളത്തിൽ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളിൽ പ്രതിയാണ് ഇയാൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.