പണം കായ്ക്കുന്ന മാവും ജോയി ചെമ്മാച്ചേലും

12:58 pm 22/1/2017

– ജോസ് കാടാപുറം
Newsimg1_2159278
നടനും കലാകാരനും, എഴുത്തുകാരനും ചിക്കാഗോ മലയാളിയുമായ ജോയി ചെമ്മാച്ചലിന്റെ സ്വന്തം കാര്‍ഷിക സമൃദ്ധിയുടെ നിലവറ കാണാന്‍ ഇടയായത് നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഏറ്റവും വലിയ ഭാഗ്യമായി ഈ ലേഖകന്‍ കരുതുന്നു. കോട്ടയം നീണ്ടൂരിലുള്ള ജെയ്‌സ് ഫാം. താന്‍ നാട്ടിലുള്ള സമയത്തിന്റെ മുഴുവന്‍ സമയവും മണ്ണില്‍ അദ്ധ്വാനിച്ചും തന്റെ കൂടെയുള്ള ഫാമിലെ തൊഴിലാളികളും കൂടി 1994ല്‍ തുടങ്ങിയ ഈ ഫാം ഇന്ന് കേരളത്തിലെ അദ്ധ്വാനം കൊണ്ട് വിജയകൊടി പാറിച്ച് കാര്‍ഷികാഭിവൃദ്ധിയുടെ നിലവറയായി മാറികഴിഞ്ഞു. …. സമ്പന്നനായ ഒരു പിതാവ് തന്റെ മരണ സമയമടുക്കാറായപ്പോള്‍ തന്റെ സ്വത്തുക്കള്‍ എല്ലാം ഭാഗം ചെയ്യണമെന്ന് ആഗ്രഹിച്ചു. മക്കളെ വിളിച്ചു പറഞ്ഞു നമ്മുടെ പറമ്പിലെ തെങ്ങിന്റെ തടത്തിലാണ് തന്റെ സ്വത്തുക്കളെല്ലാം കുഴിച്ചിട്ടിരിക്കുന്നതെന്ന് പറഞ്ഞു. മരണശേഷം മക്കള്‍ തെങ്ങിന്റെ തടം കിളക്കാന്‍ തുടങ്ങി മഴയും വെയിലും എല്ലാം വന്നു പോയി തെങ്ങിന്‍ നിന്ന് ധാരാളം തേങ്ങകള്‍ കിട്ടാന്‍ തുടങ്ങി. ഇഷ്ടം പോലെ പണവുമായി. അപ്പോഴാണ് മക്കള്‍ക്ക് മനസ്സിലായത് പിതാവ് ഉദ്ദേശിച്ചതിന്റെ അര്‍ത്ഥം മണ്ണിനോട് അദ്ധ്വാനിച്ചാല്‍ നിങ്ങള്‍ക്കെല്ലാം കിട്ടുമെന്നുള്ളതാണ് സാരം. എന്നാല്‍ ജോയി ചെമ്മാന്വേലിന്റെ ജെയ്‌സ് ഫാമിന്റെ പിന്നിലുള്ള കഥയിതല്ലാ. തന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ നേഴ്‌സിംഗ് ഹോമിലേയ്ക്ക് മാറുന്നതിനേ കുറിച്ച് പറഞ്ഞപ്പോള്‍ ജോയി അവരുടെ ആഗ്രഹപ്രകാരം എല്ലാ ദിവസവും പള്ളിയില്‍ പോകുവാന്‍ എളുപ്പത്തിന് നീണ്ടൂര്‍(കോട്ടയം ജില്ലാ ) പള്ളിക്കു സമീപം ഒരു വീടു നിര്‍മ്മിച്ചു നല്‍കി അവരെ സംരക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ ഫലമാണ് ജെയ്‌സ് ഫാം. വീടു നിര്‍മ്മാണത്തിനു ശേഷം സമീപത്തുള്ള പാടശേഖരവും കൃഷിയിടങ്ങളും പലപ്പോഴായി ഇടവകാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വില്‍ക്കാന്‍ നിര്‍ബദ്ധിക്കപ്പെട്ടപ്പോള്‍ ഓരോന്നായി വാങ്ങി അവസാനം 32 ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന കേരളത്തിലെ അറിയപ്പോടുന്ന ജെയ്‌സ് ഫാമായി മാറി. 1994ല്‍ തുടങ്ങിയ ഫാം പടിപടിയായി ആയിരക്കണക്കിന് ഔഷധചെടികളും, തെങ്ങ്, മാവ്, വിവിധയിനം ഫലങ്ങള്‍ നല്‍കുന്ന തൈകളും, 1400 ഓളം കായ്ക്കുന്ന തെങ്ങുകളും, ജാതിയും,ഗ്രാമ്പൂവും വിവിധയിനം മാങ്ങയും, ചക്കയും, പച്ചക്കറി തൈകളും എന്നിങ്ങനെ കിട്ടാവുന്ന എല്ലാ ഫലങ്ങളും തൈകളും നിങ്ങള്‍ക്കീ ഫാമില്‍ കാണാവുന്നതാണ്. ഏതാണ്ട് 10 ഏക്കറില്‍ ഇരുപ്പൂ നെല്‍കൃഷി ചെയ്യുന്ന പാടവും ഉണ്ട്. ഒരു രാസവളവും പ്രയോഗിക്കാത്ത നെല്ല് വിളയുന്നു. പിന്നീട് അരിയാക്കി ഈ ഫാമില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് നല്‍കുന്നു. മറ്റൊന്ന് കേരളത്തിലെ പുഴകളില്‍ കാണുന്ന എല്ലാ മീനുകളുംകുളങ്ങളില്‍ പ്രത്യേകം വളര്‍ത്തി ആവശ്യക്കാര്‍ക്ക് മിതമായ വിലയ്ക്ക് നല്‍കുന്നു. കോട്ടയം ഏറണാകുളം പ്രദേശത്തുള്ള ഹോട്ടലുകള്‍ക്ക് കരിമീനും, വലിയ മീനുകളും വാങ്ങിക്കൊണ്ടു പോകുന്നുണ്ട് …എന്നാല്‍വീട്ടാവശ്യങ്ങള്‍ക്കു കൊടുക്കാവാനാണ് ജെയ്‌സ് ഫാമിന് താല്‍പര്യം. കൂടാതെ കായല്‍ മല്‍സ്യങ്ങളും. മികച്ച നിലയില്‍ വളര്‍ത്തി വില്‍ക്കുന്നുണ്ടിവിടെ. 10 സഴ മുതല്‍ വലിയമീനുകളും ജെയ്‌സ് ഫാമിലുണ്ട്. എല്ലാം മിതമായ വിലയ്ക്ക് വില്‍ക്കുന്നതുകൊണ്ട് വാങ്ങാന്‍ ധാരാളം ആള്‍ക്കാര്‍ എത്തുന്നു. പുഴയിലെ നാടന്‍മീനുകള്‍ നമ്മള്‍ പറയുന്നവ പിടിച്ചു മിതമായ വിലയ്ക്ക് നല്‍കുന്നു.
കൂടാതെ വിവിധയിനം പക്ഷികള്‍, കോഴികള്‍, താറാവ്, കാട, മുതലായ എല്ലാ ഇറച്ചി പക്ഷികളും വളര്‍ത്താനുള്ള വേറെയും വിവിധയിനങ്ങളുമുണ്ട്. നല്ലയിനം പശുക്കള്‍, അവയുടെ പാല്‍ മില്‍മ പ്രോഡക്ട്‌സ് എല്ലാം ഫാമില്‍ ലഭിക്കുന്നു. മറ്റൊന്ന് ഈ ഫാമില്‍ മാത്രമുള്ള പണം കായ്ക്കുന്ന മാവ്… ഈ മാവിന് വലിയ ഡിമാന്റാണെന്ന് ജോയി പറഞ്ഞ സന്ദര്‍ശകര്‍ ഒക്കെ ഈ മാവ് തൈ വാങ്ങുന്നുണ്ട് അതിരുചിയും മധുരവുമാണി ഇതിലെ മാമ്പഴത്തിനു . വിവിധയിനം ഫലം നല്‍കുന്ന തൈകള്‍ ക്രമപ്പെടുന്ന ആന്റണി യാണ് ഇദ്ദേഹം ഈ രംഗത്ത് വളരെ പരിചയ സമ്പന്നനാണ്. പണം കായ്ക്കുന്ന മാവിന്റെ തൈ വാങ്ങാന്‍ ഇപ്പോള്‍ വലിയ തിരക്കാണെന്ന് ആന്റണി പറഞ്ഞു. മറുനാടന്‍ മലയാളികളുടെ മണ്ണിനോടുള്ള സ്‌നേഹം മനുഷ്യന്റെ ആദ്യത്തെ ക്രിയ ആയ കൃഷിയോടുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രം ജെയ്‌സ് ഫാം സമൃദ്ധിയായി മുമ്പോട്ടു പോകുന്നു. ഇപ്പോള്‍ ഈ ഫാം ജനങ്ങള്‍ക്ക് കാണാനായി തുറന്നിട്ടിരിക്കുകയാണ്. ധാരാളം സന്ദര്‍ശകര്‍ എത്തുന്നു. വരുന്നവര്‍ക്കു വിശ്രമിക്കാന്‍ സ്ഥലവുമുണ്ട്, ഭക്ഷണം കഴിക്കാന്‍ കാന്റീന്‍ ഉണ്ട്. നിങ്ങള്‍ ആവശ്യപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി തരാന്‍ സുരേന്ദ്രനുണ്ട്. രുചികരമായ ഭക്ഷണം ജെയ്‌സ് ഫാമിന്റെ ജൈവ ഉല്പന്നങ്ങളായ മീനും, കോഴി, താറാവ് ഒക്കെ കറിയാക്കി നല്ല ഭക്ഷണം സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാചകം ചെയ്തു ഇവിടുത്തെ ക്യാന്റീനില്‍ മിതമായ വിലയ്ക്ക് നല്‍കുന്നു. ചുരുക്കത്തില്‍ ജോയിയുടെ അഭാവത്തില്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജാസ്മിന്‍ ,മാനേജര്‍ ബിന്ദു, സൂപ്പര്‍വൈസര്‍ പ്രദീപ് കൂടാതെ സുരേന്ദ്രനും ആന്റണിയും ഉള്‍പ്പെടെ 53 കൃഷി തൊഴിലാളികള്‍ തങ്ങളുടെ സ്ഥാപനമായി ജെയ്‌സ് ഫാമിനെ കൊണ്ടു നടക്കുന്നു. ഇന്ന് ജെയ്‌സ് ഫാം സാമ്പത്തികമായി നഷ്ടമൊന്നുമില്ലാതെ അവിടെ നിന്നുള്ള വരുമാനത്തില്‍ പ്രവര്‍ത്തിക്കാമെന്നായി. അമേരിക്കന്‍ മലയാളി അവധിക്കാലത്തു കേരളത്തിലെത്തി മണ്ണിനോട് പടപൊരുതി വിജയിപ്പിച്ച കഥയാണ് ജെയ്‌സ് ഫാമിന് പറയാനുള്ളത്. തന്റെ മക്കള്‍ക്കും സഹധര്‍മ്മിണിയും ജോയിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് നല്‍കുന്ന പൂര്‍ണ്ണ പിന്തുണ ഈ പരിശ്രമത്തിന്റെ എളിയ വിജയത്തിന് കാരണമാകുന്നതായി ജോയി പറയുന്നു. കേരളത്തില്‍ നഷ്ടപ്പെട്ടുപോകുന്ന ഒരു പ്രക്രിയകൃഷി തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഈ മറുനാടന്‍ മലയാളിയെ കേരളത്തിന് മറക്കാന്‍ കഴിയില്ല. പഴയ പ്രക്രിയ കൃഷിയുടെ പുനരാവിഷ്കരണമാണിവിടെ ജോയി തുടക്കം കുറിക്കുന്നത്. ഒരു പക്ഷേ അതുകൊണ്ട് തന്നെ എല്ലാ പ്രവാസി മലയാളികള്‍ക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണ് ജെയ്‌സ് ഫാമിലൂടെ നടന്നു പോകുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന പച്ചപ്പ്.
ഹരിതകേരളം കെട്ടിപ്പടുക്കുന്നതില്‍ വിഷമില്ലാത്ത പച്ചക്കറികളും ഫലങ്ങളും കഴിക്കാന്‍ സ്വയം പരിപാലിച്ച് വളര്‍ത്തിയാല്‍ കേരളത്തിന് സ്വയം പരിപ്രാപ്തിയില്‍ എത്താന്‍ കഴിയും. സന്ദര്‍ശകര്‍ എല്ലാവരും തന്നെ വാങ്ങി വീട്ടില്‍ കൊണ്ടുപോയി നട്ടുപിടിപ്പിക്കുന്ന ചെടികളും ഫലതൈകളും പുതിയ കേരളത്തെ സൃഷ്ടിക്കുമെന്ന് ജോയി പറഞ്ഞു. കേരളത്തിലെത്തുന്ന പ്രിയ മലയാളികള്‍ ജെയ്‌സ് ഫാം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട്….