പി. ജയരാജന്റെ റിമാന്‍ഡ് ഇന്ന് അവസാനിക്കും

09:53am 11/3/2016
images (3)

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ രണ്ടാം ദിവസവും ചോദ്യം ചെയ്തു. രാവിലെ 10 മണിയോടെ സെന്‍ട്രല്‍ ജയിലിലത്തെിയ എട്ടംഗ സംഘമാണ് ചോദ്യം ചെയ്തത്. എസ്.പി ജോസ് മോഹന്‍, ഡിവൈ.എസ്.പി ഹരി ഓം പ്രകാശ്, ഇന്‍സ്‌പെക്ടര്‍ സലിം സാഹിബ് എന്നിവരടങ്ങിയതാണ് സംഘം.

അതേസമയം, രണ്ടാം ദിവസവും ജയരാജന്‍ വേണ്ടത്ര സഹകരിച്ചില്‌ളെന്നാണ് വിവരം. ആരോഗ്യ പ്രശ്‌നമുണ്ടെന്നും രാവിലെ ഛര്‍ദ്ദിച്ചെന്നും വ്യാഴാഴ്ച സി.ബി.ഐ സംഘത്തോട് അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. ഇതിനുശേഷമാണ് ചോദ്യം ചെയ്യാനായത്. മനോജിനെ അറിയുമോയെന്ന ചോദ്യത്തിന്, അറിയില്‌ളെന്ന മറുപടിയാണത്രേ നല്‍കിയത്. കൊല്ലപ്പെട്ട ശേഷമാണ് മനോജിനെക്കുറിച്ച് അറിഞ്ഞത്. രണ്ടു ഡ്രൈവറുണ്ടോ എന്ന ചോദ്യത്തിന്, ഒരു ഡ്രൈവര്‍ മാത്രമേയുള്ളൂവെന്നായിരുന്നു മറുപടി. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്ന മറുപടിയാണ് നല്‍കിയത്.

ജയരാജന്റെ റിമാന്‍ഡ് കാലാവധി വെള്ളിയാഴ്ച പൂര്‍ത്തിയാകുമെങ്കിലും നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല. പകരം വിഡിയോ കോണ്‍ഫറന്‍സ്വഴി കോടതി നടപടികള്‍ നടത്തും. ഇതിന് ഉച്ചക്ക് 2.30ന് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സമയം നല്‍കിയിട്ടുണ്ട്. ഹൈകോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി 11നാണ് ജയരാജന്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. നിയമവിരുദ്ധ കുറ്റകൃത്യം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തിയതിനാല്‍ ഒരുമാസത്തേക്കാണ് ജയരാജനെ കോടതി റിമാന്‍ഡ് ചെയ്തത്.

സി.ബി.ഐക്ക് ചോദ്യംചെയ്യുന്നതിന് ബുധനാഴ്ചയാണ് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ഇന്നു കൂടി ചോദ്യംചെയ്യാന്‍ സി.ബി.ഐക്ക് അനുമതി നല്‍കിയ സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി തീരുന്ന ജയരാജനെ ഉച്ചക്ക് 2.30ന് വിഡിയോ കോണ്‍ഫറന്‍സ്വഴി കോടതിയില്‍ ഹാജരാക്കുന്നത്.