05:10 pm 2/6/2017
ബലസോർ: അണ്വായുധം വഹിക്കാൻ കഴിയുന്ന, തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി–2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ലോഞ്ച് പാഡിൽനിന്നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. രാവിലെ 9.50നായിരുന്നു വിക്ഷേപണം.
350 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് 500–1000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് ഇരട്ട എൻജിനാണുള്ളത്. ലക്ഷ്യത്തെ കണ്ടെത്തി തകർക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആർഡിഒയാണ് മിസൈൽ ആദ്യമായി വികസിപ്പിച്ചത്. 2003ൽ സായുധസേനക്ക് കൈമാറിയ പൃഥി-2, ഡി.ആർ.ഡി.ഒയുടെ ഇൻറഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.