പ്രവാസി പ്രോപ്പര്‍ട്ടി സംരക്ഷിക്കാന്‍ ഫൊക്കാനയുടെ നിര്‍ദേശം നടപ്പിലാക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

10:52 am 15/12/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_53900553
ഫെഡറേഷന്‍ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാനാ ) നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ അഭിമാന മുഹൂര്‍ത്തമായിരുന്നു എന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.തമ്പി ചാക്കോ ഫൊക്കാനയുടെ നിവേദനം മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു.അദ്ദേഹം അത് വായിച്ചതിനു ശേഷമാണ് പ്രവാസി പ്രോപ്പര്‍ട്ടികള്‍ സംരക്ഷിക്കുന്ന ത്തിനും അതുമായി ബന്ധപ്പെട്ട കേസുകള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ഫോക്കനാ നിര്‍ദേശിച്ച ട്രിബുണല്‍ ആരംഭിക്കന്ന കാര്യം ആലോചിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതു.നാല്‍പ്പത്തിയഞ്ച് മിനിറ്റ് ഫൊക്കാനാ പ്രതിനിധികള്‍ക്കായി മുഖ്യമന്ത്രി മാറ്റിവച്ചത് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനുള്ള മതിപ്പാണെന്നു ട്രഷറര്‍ ഷാജി വര്‍ഗീസ് പറഞ്ഞു.ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരളാ സര്‍ക്കാരിന്റെ പല പദ്ധതികളുമായി അമേരിക്കന്‍ മലയാളികള്‍ക്ക് സഹകരിക്കാമെന്നും അതിനു ഫൊക്കാനാ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാനാ മെയ് മാസത്തില്‍ കേരളത്തില്‍ വച്ച് സംഘടിപ്പിക്കുന്ന കേരളാ കണ്‍വന്‍ഷനിലേക്കും,2018 ല്‍ ഫിലഡല്ഫിയയില്‍ വച്ച് നടക്കുന്ന നാഷണല്‍ കണ്‍ വന്‍ഷനിലും ഉല്‍ഘാടകനായി പങ്കെടുക്കുവാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു.അമേരികയില്‍ വരുന്നതിനെ കുറിച്ച് നമുക്ക് പിന്നീട് ആലോചിക്കാമെന്നു പിണറായി വിജയന്‍ നര്‍മ്മ രൂപേണ പറഞ്ഞത് എല്ലാവരിലും ചിരിപടര്‍ത്തി. പ്രവാസികള്‍ കേരളത്തിന് വേണ്ടി ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങള്‍ക്കും കേരളാ ഗവണ്‍മെന്റിന്റെ സഹായവും ,പരിഗണനയും ഉണ്ടാകുമെന്നും ,പ്രവാസികളോട് യാതൊരു തരത്തിലുമുള്ള അവഗണയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ മുന്‍സര്‍ക്കാരില്‍ നിന്നും വളരെ വ്യത്യസ്!തമായ കാഴ്ചപ്പാടാണ് തന്റെ സര്‍ക്കാരിനുള്ളത് .

ഫൊക്കാനാ പ്രസിഡന്റ് തമ്പിച്ചാക്കോ,മിസ്സിസ് തമ്പി ചാക്കോ ,ട്രഷറര്‍ ഷാജി വര്‍ഗീസ്,പതനം തിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ ,മാധ്യമപ്രവര്‍ത്തകനും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ റെജി ലൂക്കോസ് , മാത്യു കൊക്കുറ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത് .