പ്രസവത്തെ തുടര്‍ന്ന്‌ യുവതിയും രണ്ടു കുട്ടികളും മരിച്ചു

09:47am 24/6/2016

download
ഗാന്ധിനഗര്‍: ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ യുവതിയും രണ്ടു കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ചങ്ങനാശേരി മാമ്മൂട് പള്ളിക്കുന്ന് ജേക്കബ് ജോര്‍ജിന്‍െറ ഭാര്യ ജ്യോതിയും (36) ഇവരുടെ രണ്ടു മക്കളുമാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴിന് മൂന്നാം വാര്‍ഡിന് സമീപമുള്ള മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സംഭവം. 16 വര്‍ഷമായി കുട്ടികള്‍ ഇല്ലാതിരുന്ന ജേക്കബ്-ജ്യോതി ദമ്പതികള്‍ക്ക് പിറന്ന മൂന്നു കുഞ്ഞുങ്ങളില്‍ രണ്ടുപേരാണ് പ്രസവത്തിനുശേഷം അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത്. വ്യാഴാഴ്ച അമ്മയും മരണപ്പെടുകയായിരുന്നു. സംഭവമറിച്ച് ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടിയതോടെ സംഘര്‍ഷം നിയന്ത്രണാതീതമായി. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസത്തെി ജനക്കൂട്ടത്തെ പിരിച്ചുവിട്ടതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 16 വര്‍ഷമായി ജേക്കബ്-ജ്യോതി ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാതിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വന്ധ്യതാചികിത്സ തേടി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതിന്‍െറ ഒടുവില്‍ ഇവര്‍ ഗര്‍ഭിണിയായി. ഇതോടെ തുടര്‍ചികിത്സക്ക് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജ്യോതിയെ 13ന് പുലര്‍ച്ചെ ശസ്ത്രക്രിയക്ക് വിധേയമാക്കി. മൂന്ന് ആണ്‍കുട്ടികള്‍ പിറന്നെങ്കിലും അധികം താമസിയാതെ ഒരു കുട്ടി മരിച്ചു. മറ്റ് രണ്ടു കുട്ടികളെ നഴ്സറിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് അവശനിലയിലായ ജ്യോതിയെ മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്തദിവസം രണ്ടാമത്തെ കുട്ടിയും മരിച്ചു. ഇതിനിടെ ജ്യോതിയുടെ നില അതീവഗുരുതരമാകുകയും ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തു.

ഇതിനിടെ ഗര്‍ഭപാത്രത്തിന് അണുബാധയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പലതവണ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും വ്യാഴാഴ്ച നില ഗുരുതരമാകുകയും വൈകീട്ട് ആറിന് മരണപ്പെടുകയുമായിരുന്നു. ഇതിനിടെ ജ്യോതിയെ കാണാനുള്ള അവസരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സ് അനുവദിച്ചില്ളെന്ന ആരോപണമുണ്ട്. ജ്യോതി മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞ് അവരുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് സി.എസ്.ഡി.എസ് പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് പ്രകടനം നടത്തി.