07:40 am 17/6/2017
തിരുവനന്തപുരം: ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്തു പകർച്ചപ്പനിമൂലം മൂന്നു വയസുകാരൻ ഉൾപ്പെടെ ഇന്നലെ ഒന്പതു പേർ മരിച്ചു. ഇതിൽ അഞ്ചു മരണവും തിരുവനന്തപുരം ജില്ലയിലാണ്. ആലപ്പുഴ ജില്ല യിൽ രണ്ടും ഇടുക്കി, തൃശൂർ ജില്ലകളിൽ ഓരോ മരണവും ഉണ്ടായി.
കാട്ടാക്കട തൂങ്ങാംപാറ സ്വദേശിയായ അഭിനാഥ് (3), കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം (38), വെള്ളനാട് പേഴുംമൂട് സ്വദേശി സോമൻ (59), ചെറുന്നിയൂർ സ്വദേശി സുബ്രഹ്മണ്യൻ ( 64), കാട്ടാക്കട വീരണകാവ് സ്വദേശി രമേശൻ (39), എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന തിരുവല്ലം സ്വദേശി അജി (38) എന്നിവരാണു തിരുവന ന്തപുരത്ത് മരിച്ചത്. ഇതിൽ സോമൻ പേരൂർക്കട ആശുപത്രിയിൽ ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 115 ആയി.
ആലപ്പുഴയിൽ മുഹമ്മ കായിപ്പുറം വാഴച്ചിറയിൽ വിനുവിന്റെ ഭാര്യ ആശാ വിനു (32), കൈനടി പുല്ലാത്തുശേരിയിൽ റിട്ട. എസ്ഐ എ.പി. സുഗതൻ (56), ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി മനോഹരൻ (42), തൃശൂർ കാറളം പള്ളിപ്പുറത്ത് സനോജിന്റെ ഭാര്യ പ്രിയ (25) എന്നിവരും പനി ബാധിച്ച് മരിച്ചു.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു സംസ്ഥാനത്ത് ഇന്നലെ 17,789 പേർ പനിമൂലം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 161 പേർക്കു ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. തലസ്ഥാന ജില്ല തന്നെയാണു ഡെങ്കിയിൽ ഇന്നലെയും മുന്നിൽ. 62 പേർക്കു ജില്ലയിൽ ഡെങ്കിപ്പനിയുള്ളതായി കണ്ടെത്തി. തിരുവനന്തപുരം കഴിഞ്ഞാൽ ഡെങ്കിയിൽ തൊട്ടു പിന്നിൽ എറണാകുളം ജില്ലയാണ്. 23 പേർക്കു ഡെങ്കി സ്ഥിരീകരിച്ചു. കൊല്ലം- 12, ആലപ്പുഴ -8, പത്തനംതിട്ട-5, തൃശൂർ- 16, മലപ്പുറം-6, കോഴിക്കോട് -6, വയനാട് -7, കണ്ണൂർ-8, കാസർഗോഡ് -എട്ട് ഇങ്ങനെയാണു ഡെങ്കിപ്പനിക്കാരുടെ കണക്ക്.