ബസ് നിരക്ക് കുറച്ചു :കുറച്ചത് ഓര്‍ഡിനറി കെ.എസ്.ആര്‍.ടി സിക്ക് മാത്രം

09:30am 11/2/2016
th (1)

തിരുവനന്തപുരം:മാര്‍ച്ച് ഒന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്ചാര്‍ജ് ഒരു രൂപ കുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിരക്ക് കുറക്കുന്നതോടെ ഓര്‍ഡിനറി ബസുകളിലെ കുറഞ്ഞ നിരക്ക് ഏഴു രൂപില്‍ നിന്നും ആറു രൂപയാകും. നിരക്ക് കുറക്കുന്നതിന് അനുബന്ധമായി ഓര്‍ഡിനറി ബസുകളിലെ മറ്റ് എല്ലാ ടിക്കറ്റുകളിലും ഒരു രൂപയുടെ കുറവ് വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ഓര്‍ഡിനറി ബസുകളിലെ നിരക്ക് കുറക്കാന്‍ ബസുടമകളുമായി ഉടന്‍ ചര്‍ച്ച നടത്തും. അതേസമയം, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് തുടങ്ങി മറ്റ് സര്‍വിസുകളുടെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

ആഗോള വിപണിയില്‍ പെട്രോള്‍ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായാണ് നിരക്ക് കുറക്കുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിരക്ക് കുറക്കുന്നതുമൂലം കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനത്തില്‍ 27 ലക്ഷം രൂപയുടെ കുറവുണ്ടാകും. 3500 ഓര്‍ഡിനറി ബസുകളാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഒരു ദിവസം ഓടിക്കുന്നത്. നിരക്ക് കുറക്കുന്നതിന്റെ പ്രയോജനം പ്രതിദിനം 22 ലക്ഷം യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിരക്ക് കുറക്കുന്നതോടെ ഒരു മാസം ആറു കോടിയുടെ ഇളവാണ് അനുവദിക്കുന്നത്. ഇതോടെ പ്രതിവര്‍ഷം 72 കോടിയുടെ സൗജന്യമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. ചരിത്രത്തില്‍ ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും ഇളവ് അനുവദിക്കുന്നത്. കൂടാതെ 1.3 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ യാത്രാ സൗജന്യം കെ.എസ്.ആര്‍.ടി.സി നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.