ബാബുവിന് കുരുക്ക് മുറുകുന്നു; അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്

11:59 AM 20/10/2016

download (2)

മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുരുക്ക് മുറുകുന്നു. കുമ്പളങ്ങി സ്വദേശിയായ ബാബുറാം കെ. ബാബുവിന്റെ ബിനാമി തന്നെയാണെന്ന് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കേസില്‍ കെ ബാബുവിനെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും.
മുന്‍ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് മുഴുവന്‍ കുമ്പളങ്ങി സ്വദേശിയായ ബാബുറാം എന്നയാളുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിലാണെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്. കൊച്ചിയില്‍ കണ്ണായ 40 സ്ഥലങ്ങളില്‍ ഇവര്‍ക്ക് ഭൂമിയുണ്ടെന്നും ഇത് വാങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നോ എത്രപണം ചിലവഴിച്ചെന്നോ വ്യക്തമായി ഉത്തരം നല്‍കാന്‍ ബാബുറാമിന് കഴിയുന്നില്ലെന്നും വിജിലന്‍സ് ഉദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. താന്‍ രേഖകള്‍ സൂക്ഷിക്കാറില്ലെന്നൊക്കെയുള്ള ദുര്‍ബലമായ വാദങ്ങളാണ് ബാബുറാം ഉന്നയിക്കുന്നത് എന്നാല്‍ ബാബുറാം തന്റെ ഒരു പരിചയക്കാരന്‍ മാത്രമാണെന്നായിരുന്നു കെ. ബാബുവിന്റെ വിശദീകരണം.
എന്നാല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ബാബുറാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയെന്നും വിജിലന്‍സ് അവകാശപ്പെടുന്നു. ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ബാബുറാം അയച്ച കത്തും ഇരുവരും പരസ്പരം നിരവധി തവണ ബന്ധപ്പെട്ടതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബാബുവിനെതിരെ ശക്തമായി മുന്നോട്ടുപോകാനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. നാളെത്തന്നെ ബാബുവിനെ അന്വേഷണം സംഘം ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ്, ബാബുവിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു.