ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി

01:11 pm 16/8/2016
download (3)
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി മാറ്റി. വിജിലന്‍സ് കോടതി ജഡ്ജി അവധിയായതിനാലാണ് മാറ്റിയത്. കേസ് സെപ്റ്റംബര്‍ അഞ്ചിന് പരിഗണിക്കും.

മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഇന്ന് വാദം തുടരാനിരുന്നത്. കേസില്‍ വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ എതിര്‍ വാദങ്ങളും കോടതി അടുത്തമാസം പരിഗണിക്കും. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ കേസില്‍ തുടരന്വേഷണം നടത്താമെന്നുമാണ് വിജിലന്‍സ് നിലപാട്.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമ ബിജു രമേശില്‍ നിന്ന് ഒരു കോടി രൂപ ധനമന്ത്രിയായിരുന്ന കെ.എം. മാണി കോഴ വാങ്ങിയെന്ന ആരോപണമായിരുന്നു കേസിനാധാരം. എന്നാല്‍ കോഴ വാങ്ങിയതിന് തെളിവില്ലെന്നും സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ആരോപണം ഉന്നയിക്കുകയായിരുന്നു എന്നുമാണ് വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്.