ബാര്‍ കോഴ ഏപ്രില്‍ 16ലേക്ക് കേസ് മാറ്റി

7:39pm 5/3/2016
th

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഏപ്രില്‍ 16ലേക്ക് മാറ്റി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷ നേതാവ്് വി.എസ് അച്യുതാനന്ദന്‍, വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ, ബി.ജെ.പി നേതാവ് വി. മുരളീധരന്‍, ഹര്‍ജിക്കാരനായ നോബിള്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്.

പുതിയ മദ്യനയത്തിന്റെ ഭാഗമായി നഷ്ടം സംഭവിച്ച ബാറുടമ ബിജു രമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു എസ്!.പി ആര്‍. സുകേശന്റെ കണ്ടെത്തല്‍. കെ.എം മാണി ബാറുടമകളില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുകളില്ല. കേസിലെ ഏക ദൃക്!സാക്ഷി അമ്പിളിയുടെ മൊഴി വിശ്വസനീയമല്ല എന്നീ കണ്ടെത്തലുകള്‍ക്കെതിരെയാണ് വി.എസ് അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചത്.

ആദ്യ റിപ്പോര്‍ട്ടില്‍ വിശദമായ വാദം കേട്ടതു കൊണ്ട് വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്നാണ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്‍, കേസില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ ബിജു രമേശ് ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി അവസരം നല്‍കിയിരുന്നു.