ബാർകോഴ കേസ്: മാണിക്കെതിരെ കൂടുതൽ തെളിവുകൾ

07:39 PM 28/09/2016
download (11)
കൊച്ചി: ബാര്‍കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് സർക്കാർ സത്യവാങ്മൂലം. മാണിക്കെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ട്. രണ്ട് സാക്ഷികൾ കൂടുതൽ തെളിവുകളുമായി എത്തിയിട്ടുണ്ടെന്നും വിജിലൻസ് ഹൈകോടതിയെ അറിയിച്ചു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിൽ തുടരന്വേഷണം നടത്തണമെന്നും വിജിലന്‍സ് സത്യവാങ്മൂലത്തിൽ അറിയിച്ചു.

അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പുതിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി സമര്‍പ്പിച്ച ഹരജിയിലാണ് വിജിലൻസിെൻറ സത്യവാങ്മൂലം.

തനിക്കെതിരെ തെളിവില്ലെന്നാണ് കെ. എം മാണിയുടെ വാദം. ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും മാണി വാദിച്ചു. കൂടുതല്‍ വാദങ്ങള്‍ക്കായി ഹരജി പരിഗണിക്കുന്നത് ഒക്ടോബർ ആറാം തിയതിയിലേക്ക് മാറ്റി.