07:02 pm 24/2/2017
മുംബൈ: മുംബൈ നഗരസഭ ഭരിക്കാൻ ബി.ജെ.പി.യും ശിവസേനയും ഒരുമിച്ച് നിൽക്കാതെ വേറെ വഴിയില്ലെന്ന് ബി.ജെ.പി നേതാവ് നിതിൻ ഗഡ്കരി. മറാത്തി ടീവി ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടന്ന മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ ശിവസേനയ 84ഉും ബി.ജെ.പി 82ഉും സീറ്റ് നേടിയതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന.
വിഷയത്തിൽ അന്തിമ തീരുമാനം മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും എടുക്കും. അവർ ശരിയായ തീരുമാനം എടുക്കുമെന്ന് ഉറപ്പുണ്ട്. ശിവസേന മുഖപ്പത്രം സാമ്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത് ഷായെയും വിമർശിക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ബി.ജെ.പിയുടെ സുഹൃത്തായി നിൽക്കണമെങ്കിൽ സാമ്നയിലൂടെ ബി.ജെ.പിയെ ശിവസേന വിമർശിക്കുന്നത് നിർത്തണം. അത്തരം രീതി തുടരുകയാണെങ്കിൽ ഇരുപാർട്ടികൾ തമ്മിലുള്ള ബന്ധം വഷളാവുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 227 സീറ്റിൽ 84ൽ വിജയിച്ച് ശിവസേന ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഭരിക്കാൻ ഇത് മതിയാവില്ല. കോൺഗ്രസ് 31സീറ്റുകളിലും സ്വതന്ത്രർ 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.