ഭോപ്പാൽ ഏറ്റുമുട്ടൽ: കൊല്ലാൻ കൽപിക്കുന്ന ശബ്ദരേഖ പുറത്ത്

11:18 AM 04/11/2016
images
ഭോപ്പാല്‍: ജയിൽ ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ കൊല്ലാൻ ഉത്തരവിടുന്ന ശബ്ദരേഖ പുറത്ത്. ജയിൽ ചാടിയവരെ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയെന്ന മധ്യപ്രദേശ് പോലീസിന്റെ അവകാശവാദം തള്ളുന്നതാണ്പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ. പൊലീസ് കണ്‍ട്രോള്‍ റൂമിലേതെന്നു കരുതുന്ന ഓഡിയോ റെക്കോഡിങ്ങാണ് പ്രചരിക്കുന്നത്.

എട്ടുപേരെയും കൊല്ലാന്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശം നൽകുന്ന രണ്ട് ഓഡിയോ സന്ദേശങ്ങളാണ് പുറത്തായിരിക്കുന്നത്. ന്യൂസ് 18 ചാനലാണ്ഒാഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ശബ്ദരേഖ കൺട്രോൾ റൂമിൽ നിന്നുള്ളത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

‘എല്ലാവരെയും കൊല്ലാനാണ് ബോസ് പറയുന്നത്’ എന്ന് പോലീസുകാരിലൊരാള്‍ പറയുന്നു. നിമിഷങ്ങൾക്ക് ശേഷം ‘അതുകഴിഞ്ഞു. എട്ടുപേരും മരിച്ചു.’ എന്ന് പറയുന്നതുംകേള്‍ക്കാം.
അഞ്ചുപേരും ഒരുമിച്ചാണോ ഓടുന്നത് എന്നാണ് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള ആദ്യചോദ്യം. അതെ എന്നാണ് മറുപടി. നിങ്ങൾ പിൻവാങ്ങരുതെന്നും പ്രതികളെ വളഞ്ഞ ശേഷം കൊല്ലുക എന്നുമുള്ള ഉത്തരവാണ് പിന്നീട് വരുന്നത്.

പ്രതികള്‍ വെടിവെക്കുന്നുണ്ടെന്ന് പൊലീസുകാര്‍ പറയുമ്പോള്‍ അവരെ വളഞ്ഞ ശേഷം തിരിച്ച് വെടിവെക്കാൻ നിർദേശിക്കുന്നു. ഒരാളും രക്ഷപ്പെടാത്ത വിധം വളഞ്ഞ് വെടിവെക്കാനും നിർദേശിക്കുന്നുണ്ട്. അഞ്ചുപേർ വെടിയേറ്റ് മരിച്ചുവെന്ന സന്ദേശത്തിന് മറുപടിയായി അഭിനന്ദനങ്ങളും തങ്ങൾ അൽപ സമയത്തിനുള്ളിൽ എത്തുമെന്ന മറുപടിയും കേൾക്കാം.

പാറപ്പുറത്തു കയറിയ അഞ്ചുപേരെയും കൊന്നുവെന്ന് പറയുേമ്പാൾ ബാക്കിയുള്ളവരെ കൂടി കൊലപ്പെടുത്താനും ഉത്തരവിടുന്നു. മൃതദേഹം മാറ്റാൻ പൊലീസുകാർ ആംബുലൻസ് അയക്കാനും ആവശ്യപ്പെടുന്നുണ്ട്.

ഒരാളെയെങ്കിലും കൊല്ലാതെ വിടാൻ അവർ ആവശ്യപ്പെടുന്നുണ്ടെന്ന് പൊലീസുകാർ പറയുേമ്പാൾ അരുത് എല്ലാവരെയും കൊല്ലുക ശേഷം അവരുടെ കൈവശം ആയുധങ്ങളുണ്ടെന്ന് പിന്നീട് പറയാം എന്നാണ് മറുപടി.

എട്ടാളെയും കൊന്നു എന്നു പറയുമ്പോള്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് ചിരിയും അനുമോദനവും എത്തുന്നുണ്ട്. മാധ്യമങ്ങള്‍ ഇപ്പോഴൊന്നും അങ്ങോട്ടുവരില്ലെന്ന ഉറപ്പും നല്‍കുന്നുണ്ട്. മൃതദേഹങ്ങൾ മാറ്റിയ ശേഷമേ മാധ്യമങ്ങൾ എത്തൂയെന്നും അറിയിക്കുന്നു.