മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കള്‍

07:33 pm 22/3/2017

– പി.പി. ചെറിയാന്‍
Newsimg1_46952288
ഫോര്‍ട്ട് വര്‍ത്ത് : ഫോര്‍ട്ട് വര്‍ത്തിലെ അമ്യൂസ്‌മെന്റ് സെന്ററില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ട ജോനാസ് ചെറിയുടെ (28) കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കളുടെ അഭ്യര്‍ത്ഥന. ഒന്നാം വിവാഹ വാര്‍ഷികത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. ഏപ്രില്‍ 12 നാണ് ഈ കേസില്‍ രണ്ടു പ്രതികളില്‍ ഒരാളായ പോള്‍ സ്റ്റോറിയുടെ വധശിക്ഷാ നടപ്പാക്കാന്‍ ഉത്തരവായിരിക്കുന്നത്.

പ്രതിയുടെ വധശിക്ഷ നടപ്പാക്കിയാല്‍ ഞങ്ങളുടെ മകന്റെ ജീവന്‍ തിരിച്ചു കിട്ടുമോ? ഞങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വ്യഥ എന്തിനാണ് പ്രതിയുടെ കുടുംബാംഗങ്ങള്‍ കൂടി അനുഭവിക്കുവാന്‍ സാഹചര്യം സൃഷ്ടിക്കുന്നത്? ജോനായുടെ മാതാപിതാക്കളായ ഗ്ലെനും ജൂഡിയും ചോദിക്കുന്നു.

2006 ഒക്ടോബറില്‍ കവര്‍ച്ചാശ്രമത്തിനിടെ ജോനാ തന്റെ ജീവനെങ്കിലും ഒഴിവാക്കണം എന്തു വേണമെങ്കിലും തരാം എന്ന് കരഞ്ഞു അപേക്ഷിച്ചിട്ടും പോള്‍ സ്റ്റോറി ജോനായുടെ ശിരസിനു നേരം രണ്ടു തവണ വെടിയുതിര്‍ത്തു.

ജോനാ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു വീണു. വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു ടറന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, ടെക്‌സസ് ഗവര്‍ണര്‍, ജില്ലാ ജഡ്ജി എന്നിവര്‍ക്കാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. ഈ കേസില്‍ മറ്റൊരു പ്രതിയായ മൈക്ക് പോര്‍ട്ടര്‍ക്കു ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. 2008 ലായിരുന്നു കോടതിവിധി. മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വധശിക്ഷ ഒഴിവാക്കണമോ എന്നു കോടതി പിന്നീടു തീരുമാനിക്കും.