മഡിക്കല്‍ ഡെന്റല്‍ കോളജ് പ്രവേശനത്തിനുള്ള ഫീസ് ഘടനയില്‍ ധാരണയായി

09.42 PM 01-09-2016
neet_1407സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ കോളജ് പ്രവേശനത്തിനുള്ള ഫീസ് ഘടനയില്‍ ധാരണയായി. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി 10 ശതമാനം ഫീസ് വര്‍ധിപ്പിച്ചു. സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉരുത്തിരിഞ്ഞത്.
13 മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. നീറ്റ് ലിസ്റ്റില്‍നിന്നാവും പ്രവേശനം. ബാക്കിയുള്ള അഞ്ചു മാനേജ്‌മെന്റുകളും സര്‍ക്കാര്‍ തീരുമാനത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളില്‍ ത്രിതല ഫീസ് നടപ്പാക്കാനാണ് തീരുമാനമായിരിക്കുന്നത്. എസ്്‌സി/എസ്ടി സീറ്റുകളിലെ ഫീസുകളില്‍ വ്യത്യാസമില്ല. പുതുക്കിയ ഫീസ് ഘടന പ്രകാരം ആറു ശതമാനം സീറ്റുകളില്‍ 23,000 രൂപയും 14 ശതമാനം സീറ്റുകളില്‍ 44,000 രൂപയും ഫീസായി വാങ്ങാം. സര്‍ക്കാര്‍ പരിധിയില്‍വരുന്ന 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപ ഫീസായി ഈടാക്കാം. 50 ശതമാനം സീറ്റ് മെറിറ്റ് സീറ്റായി സര്‍ക്കാരിനു വിട്ടുനല്‍കുന്ന മുന്‍വര്‍ഷത്തെ ധാരണ തുടരും.
മാനേജ്‌മെന്റിന്റെ കൈവശമുള്ള 35 ശതമാനം സീറ്റില്‍ ഫീസ് എട്ടര ലക്ഷത്തില്‍നിന്ന് 11 ലക്ഷമായി ഉയര്‍ന്നു. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷം രൂപ ഫീസായി ഈടാക്കാനും മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്്ട്. ധാരണപ്രകാരം കൂടുതല്‍ കുട്ടികള്‍ക്ക് മെറിറ്റ് ആനുകൂല്യം ലഭ്യമാകുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.