മഥുരയിൽ സംഘർഷം: 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 21 പേർ മരിച്ചു

01:37PM 03/06/2016
download
മഥുര: ഉത്തർപ്രദേശിൽ പൊലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ 21പേർ കൊല്ലപ്പെട്ടു. 40ലധികം പേർക്ക് പരിക്കേറ്റു. മഥുരയിലെ ജവഹർബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിനിടെ ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഥുര എസ്.പി മുകുൾ ദ്വിവേദി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കയ്യേറ്റക്കാരെ നേരിടുന്നതിനായി കൂടുതൽ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ അകലെ ജവഹർ ബാഗിൽ 260 ഏക്കർ കയ്യേറിയ സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായത്. രണ്ടുവർഷം മുൻപ് നടന്ന കയ്യേറ്റം ഒഴിപ്പിക്കാൻ അലഹാബാദ് ഹൈകോടതിയുടെ അനുമതിയുണ്ടായിരുന്നു.

കയ്യേറ്റമൊഴിപ്പിക്കാനെത്തിയ പൊലീസിനുനേരെ 3,000ൽ അധികം വരുന്ന സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർ കല്ലെറിയുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് ഐജി എച്ച്.ആർ. ശർമ അറിയിച്ചു. അക്രമത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 200ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപാ വീതം ധനസഹായം നൽകുമെന്ന് യു.പി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുക, ഇപ്പോഴത്തെ രൂപക്ക് പകരം ‘ആസാദ് ഹിന്ദ് ഫൗജ്’ കറൻസി ഉപയോഗിക്കുക, ഒരു രൂപക്ക് 60 ലീറ്റർ ഡീസലും 40 ലീറ്റർ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടു വർഷം മുൻപാണ് സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർ ഭൂമി കയ്യേറി കുടില്‍ കെട്ടിയത്.