മദ്യനയത്തിന്റെ ലക്ഷ്യം സാമൂഹ്യനന്മ: അട്ടിമറി ജനം അനുവദിക്കില്ല: കെ. ബാബു

27-02-2016
babu
സാമൂഹ്യനന്മ ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അട്ടിമറിക്കാന്‍ കേരളത്തിലെ ജനം അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. പ്രതിവര്‍ഷം പത്തു കോടി രൂപയുടെ നഷ്ടം നേരിടുന്ന മദ്യരാജാക്കാന്‍മാര്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് മദ്യനയം അട്ടിമറിക്കാന്‍ നടത്തുന്ന ഗൂഢാലോചന വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കച്ചേരിപ്പടിയില്‍ എറണാകുളം എക്‌സൈസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മദ്യ വില്‍പ്പനശാലകള്‍ പുതിയതൊന്നു പോലും അനുവദിക്കാതിരിക്കുകയും 78 എണ്ണം അടച്ചുപൂട്ടുകയും ചെയ്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മദ്യനയത്തെ തുടര്‍ന്ന് നിലവാരമില്ലാത്ത ബാറുകള്‍ നിര്‍ത്തലാക്കുന്നതു വരെ ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. ബാറുകള്‍ അടയ്‌ക്കേണ്ടി വന്നതോടെ നഷ്ടമുണ്ടായവര്‍ സര്‍ക്കാരിനെതിരെ തിരിയുന്നത് സ്വാഭാവികം മാത്രമാണ്. കേരളത്തിന്റെ മദ്യനയത്തിന് ദേശീയ, അന്തര്‍ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.
അബ്കാരിച്ചട്ടം ഭേദഗതി ചെയ്ത് നീര ഉല്‍പ്പാദനത്തിനും വിതരണത്തിനും നടപടി സ്വീകരിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. സാമൂഹ്യക്ഷേമത്തിനുള്ള വകുപ്പായി നാളിതു വരെ ആരും കരുതാത്ത എക്‌സൈസ് വകുപ്പ് ഇക്കുറി ലഹരി വിരുദ്ധ പ്രവര്‍ത്തനമടക്കമുള്ള കാര്യങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ രംഗത്തിറങ്ങി. ഇതിന്റെ ഫലമായി മദ്യോപഭോഗത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായി. സേ നോ ടു ഡ്രിങ്ക്‌സ് സേ നോ ടു ഡ്രഗ്‌സ്, അഡിക്ടഡ് ടു ലൈഫ് എന്നീ പ്രചാരണ പരിപാടികള്‍ക്ക് മികച്ച ഫലമാണുണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബവ്‌റിജസ് കോര്‍പ്പറേഷന്‍ രൂപീകൃതമായതിന് ശേഷം ഇതുവരെ 70,000 കോടി രൂപയോളം സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ട്. എന്നാല്‍ കോര്‍പ്പറേഷന് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം തിരുവനന്തപുരത്തുണ്ടായത് ഈ സര്‍ക്കാരിന്റെ ഭരണകാലത്താണ്. എറണാകുളത്ത് എക്‌സൈസ് സേവനങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ അലയുന്ന ബുദ്ധിമുട്ടിന് പുതിയ കെട്ടിട സമുച്ചയം പരിഹാരമാകും. വിവിധ സേവനങ്ങള്‍ക്കുള്ള എല്ലാ ഓഫീസുകളും കച്ചേരിപ്പടിയിലെ ഈ സമുച്ചയത്തിലാണ് ഇനി പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി അറിയിച്ചു. എക്‌സൈസില്‍ നിന്നും ജനങ്ങള്‍ക്ക് നല്‍കുന്ന 22 സേവനങ്ങളില്‍ 12 എണ്ണം ഇതിനകം ഇ സേവനങ്ങളാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ കൂടി മാര്‍ച്ച് 31നകം ഇ സേവനങ്ങളാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചതും ഈ സര്‍ക്കാരിന്റെ കാലയളവിലാണ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായി വനിതകളെ നിയമിച്ചു. 140 പേരെ കൂടി ഉടനെ നിയമിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു മദ്യ ദുരന്തം പോലും സംസ്ഥാനത്തുണ്ടായില്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ലൂഡി ലൂയിസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍മാരായ ജീവന്‍ ബാബു, എ. വിജയന്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ ഡി. സന്തോഷ്, കെ. മോഹനന്‍, വി. അജിത് ലാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജുമൈലത്ത്, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ് ബാബു, പി.പി. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.