മദ്യനയത്തില്‍ തിരുത്ത്; പത്ത് ശതമാനം ഒൗട്ട് ലെറ്റുകള്‍ പൂട്ടില്ല

10:05 am 2909/2016
download (14)
തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പത്ത് ശതമാനം വിശേദ മദ്യഷാപ്പുകള്‍ പൂട്ടില്ല. ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ഇത്രയും ഒൗട്ട്ലെറ്റുകള്‍ പൂട്ടേണ്ടതില്ളെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാറിന്‍െറ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. മുന്‍ സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ വരുത്തുന്ന ആദ്യ തിരുത്തലാണിത്. അടുത്തദിവസം തന്നെ ഇതിന്‍െറ ഉത്തരവിറക്കും.

പത്ത് ശതമാനം വീതം ഒൗട്ട്ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്‍െറ തീരുമാനം. സംസ്ഥാനത്ത് പൊതുമേഖലയില്‍ 306 വിദേശമദ്യ ചില്ലറ വില്‍പനകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 270 എണ്ണം ബിവറേജസ് കോര്‍പറേഷന്‍െറയും 36 എണ്ണം കണ്‍സ്യൂമര്‍ഫെഡിന്‍െറയുമാണ്. നിലവിലെ മദ്യനയപ്രകാരം ബിവറേജസ് കോര്‍പറേഷന്‍െറ 27ഉം കണ്‍സ്യൂമര്‍ഫെഡിന്‍െറ നാലും ഒൗട്ട്ലെറ്റുകള്‍ അടക്കം 41 എണ്ണം പൂട്ടണമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് ബിവറേജസിന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍െറയും പത്ത് ശതമാനം കടകള്‍ വീതം എല്ലാവര്‍ഷവും പൂട്ടാന്‍ തീരുമാനിച്ചിരുന്നത്.

ഇതനുസരിച്ച് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 2014-15 വര്‍ഷങ്ങളില്‍ പത്ത് ശതമാനം വീതം ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. പുറമേ, കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ദേശീയപാതയോരത്തെ ഏതാനും ഒൗട്ട്ലെറ്റുകളും അടച്ചു. ഈ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വരുന്ന ഞായറാഴ്ചയോടെ പത്ത് ശതമാനം മദ്യ കടകള്‍ പൂട്ടണമായിരുന്നു. ഇവ പൂട്ടില്ളെന്ന സൂചനകള്‍ വന്നപ്പോള്‍ മദ്യനയം തീരുമാനിച്ചിട്ടില്ളെന്ന നിലപാടാണ് മന്ത്രിമാരടക്കമുള്ളവര്‍ കൈക്കൊണ്ടിരുന്നത്.

പുതിയ മദ്യനയം ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ടൂറിസം മേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്നതിനായി ഈ മേഖലയില്‍ ബാറുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ സര്‍ക്കാറിന് കത്തും നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മദ്യനിരോധമല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നിലപാടെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കിയിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാനാണ് ഇടത് നീക്കമെന്ന് അന്ന് യു.ഡി.എഫ് ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ബാര്‍ തുറക്കുന്നതല്ല സര്‍ക്കാര്‍ നയമെന്ന് മുന്നണിനേതൃത്വം വിശദീകരിക്കുകയായിരുന്നു. മത-സാമൂഹിക സംഘടനകളും മദ്യനയത്തെക്കുറിച്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു.