മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.

11:40 am 25/9/2016
images (6)

അങ്കമാലി: മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി വായനശാലക്ക് സമീപം കീഴ്ത്തടത്ത് വീട്ടില്‍ സുഭദ്രയാണ് (66) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പി.ജി.വാസുവിനെ (68) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 10.20നായിരുന്നു സംഭവം. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ടി.വി.കണ്ട് കൊണ്ടിരിക്കുകയായിരുന്ന സുഭദ്രയെ പിന്നിലൂടെയത്തെിയ വാസു കറിക്കുപയോഗിക്കുന്ന കത്തികൊണ്ട് വയറിന്‍െറ ഇടത് വശത്തായി കുത്തുകയായിരുന്നു. സുഭദ്രയുടെ നിലവിളിയും, ബഹളവും കേട്ട് വീടിനോട് ചേര്‍ന്ന് താമസിക്കുന്ന മൂത്തമകനും, കുടുംബവുമെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ.കെ.ജി.ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ്​ സംഭവസ്ഥലത്തെത്തി വാസുവിനെ അറസ്​റ്റു ചെയ്​തു. കെ.എസ്.ആര്‍.ടി.സി റിട്ട.ഡ്രൈവറായ വാസു നാല് വര്‍ഷംമുമ്പ് മനോരോഗത്തിന് തൃശൂര്‍ പൈങ്കുളം ആശുപത്രിയില്‍ മൂന്ന് മാസത്തോളം ചികില്‍സയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും, അടിവറില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച കത്തി വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ശ്രീജ, ശ്രീശന്‍, ശ്രീനിവാസന്‍ (അബുദാബി). മരുമക്കള്‍: വാസുദേവന്‍, സെന്‍സി, സൗമ്യ.