മന്ത്രിമാരുടെ എണ്ണം കൂടിയേക്കും

08:41 am 21/05/2016
download
തിരുവനന്തപുരം: സി.പി.എമ്മിന്‍െറയും സി.പി.ഐയുടെയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധന ഉണ്ടായേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ സി.പി.എമ്മിന് 12ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫില്‍ ഭൂരിപക്ഷം സീറ്റുകളും സി.പി.എമ്മിനും സി.പി.ഐക്കുമാണ് ലഭിച്ചത്. അതിനാല്‍ മേയ് 22ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും 23ന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും അക്കാര്യം ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കള്‍, വനിതാ, യുവ, ജില്ലാ, സാമുദായിക, പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്നതാവും പട്ടിക എന്നാണ് സൂചന.

ഇ.പി. ജയരാജന്‍, ടി.എം. തോമസ് ഐസക്, എ.കെ. ബാലന്‍, എം.എം. മണി, ടി.പി. രാമകൃഷ്ണന്‍, ജി. സുധാകരന്‍, എസ്. ശര്‍മ, കെ.കെ. ഷൈലജ, എ. പ്രദീപ്കുമാര്‍, സി. രവീന്ദ്രനാഥ്, കെ.ടി. ജലീല്‍, വി.കെ.സി. മമ്മത്കോയ,എ.സി. മൊയ്തീന്‍,കടകംപള്ളി സുരേന്ദ്രന്‍, ഐഷാപോറ്റി, ജെ. മെഴ്സിക്കുട്ടിയമ്മ, പി. ശ്രീരാമകൃഷ്ണന്‍, എം. സ്വരാജ്, സുരേഷ് കുറുപ്പ് തുടങ്ങിയവരുടെ പേരുകളാണ് സി.പി.എമ്മില്‍നിന്ന് കേള്‍ക്കുന്നത്. സ്പീക്കര്‍ പദവിയും സി.പി.എമ്മിനാവും.
ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, ഇ.എസ്.ബിജിമോള്‍, കെ. രാജന്‍ എന്നിവരുടെ പേരുകളാണ് സി.പി.ഐ പരിഗണിക്കുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി സി.പി.ഐക്കുള്ളതാണ്. ഇതിലേക്ക് വി. ശശിയെ പരിഗണിച്ചേക്കും. ജനതാദള്‍ എസില്‍നിന്ന് മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍ കുട്ടി, എന്‍.സി.പിയില്‍നിന്ന് തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന്‍, കോണ്‍ഗ്രസ് എസില്‍നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും പരിഗണിക്കപ്പെട്ടേക്കാം.
എല്‍.ഡി.എഫിനോട് പുറത്തുനിന്ന് സഹകരിച്ച് എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസ് (ബി), സി.എം.പി, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കണമോയെന്നത് ഞായറാഴ്ച ചേരുന്ന എല്‍.ഡി.എഫാവും തീരുമാനിക്കുക.