മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നൽകിയ രണ്ട് ഹരജികൾ ഹൈകോടതി തള്ളി.

13:01 pm 31/5/2017

കൊച്ചി: പൊമ്പിള ഒരുമൈക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നൽകിയ രണ്ട് ഹരജികൾ ഹൈകോടതി തള്ളി. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. മണിക്കെതിരായി മുഖ്യമന്ത്രി നടപടി എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജി. വാക്കുകൾ ഉപയോഗിക്കുന്നത് ഒാരോരുത്തരുടെയും താൽപര്യമാണെന്നും ആരുടേയും സ്വഭാവം മാറ്റാൻ കോടതിക്കാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹരജികൾ തള്ളിയത്. മണിയുടെ അഭിപ്രായങ്ങളോട് യോജിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ മോശം പരാമർശം വൈദ്യുതി മന്ത്രി എം.എം മണി നടത്തിയത്. മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നതായാണ് എം.എം മണി പറഞ്ഞത്. ഒന്നാം മൂന്നാർ ഭൂമി ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘത്തലവൻ കെ. സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു