01:47 PM 24/07/2016
കൊച്ചി: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രണ്ടു പേരെ കൊച്ചിയിലെത്തിച്ചു. സാക്കിര്‍ നായികിന്‍െറ ഇസ് ലാമിക് റിസര്‍ച് ഫൗണ്ടേഷനില്‍ അധ്യാപകനായ അര്‍ഷി ഖുറൈശി, സന്നദ്ധ പ്രവര്‍ത്തകൻ റിസ്വാന്‍ എന്നിവരെയാണ് വിമാനമാർഗം എത്തിച്ചത്. കൊച്ചിയിലെത്തിച്ച ഇവരെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളില്‍ നിന്ന് അര്‍ഷി ഖുറൈശിയെയും ശനിയാഴ്ച കല്യാണിൽ നിന്ന് റിസ്വാനെയും എ.ടി.എസ്- കേരള പൊലീസ് സംയുക്ത സംഘമാണ് അറസ്റ്റ് ചെയ്തത്. കാസർകോട് നിന്ന് കാണാതായ ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യയുടെ ഭാര്യ മെര്‍ലിന്‍ എന്ന മറിയത്തിന്‍റെ സഹോദരൻ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ ബെലാപൂര്‍ കോടതിയാണ് ഈ മാസം 25വരെ രണ്ടുപേരെയും കേരള പൊലീസിന് കൈമാറിയിട്ടുള്ളത്. മെര്‍ലിനെ നിര്‍ബന്ധിച്ച് ഇസ് ലാമില്‍ ചേര്‍ത്തെന്നും തടവില്‍ പാര്‍പ്പിച്ചിരുക്കുകയാണെന്നുമാണ് ഖുറൈശിക്ക് എതിരെയുള്ള ആരോപണം.