മല്യയുടെ കിംങ്ഫിഷര്‍ ഹൗസ് ലേലം ഉപേക്ഷിച്ചു

04:36pm 17/3/2016
download (1)

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിവാദ മദ്യവ്യവസായിയും രാജ്യസഭാ അംഗവുമായ വിജയ്മല്യയുടെ മുംബൈയിലെ കിംങ് ഫിഷര്‍ ഹൗസിന്റെ ഓണ്‍ലൈന്‍ ലേലം എസ്.ബി.ഐ ഉപേക്ഷിച്ചു. കിംങ് ഫിഷര്‍ ഹൗസിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച വിലയില്‍ ലേലത്തിലെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്.

മുംബൈ അന്ധേരിയിലെ മല്യയുടെ കമ്പനി ഓഫീസായിരുന്ന കിങ്ഫിഷര്‍ ഹൗസ് ഇന്നു രാവിലെയാണ് എസ്.ബി.ഐ ലേലത്തില്‍ വെച്ചത്. 150 കോടി രൂപയാണ് അടിസ്ഥാന വിലയായി കണക്കാക്കിയിരുന്നത്. സേവന നികുതി വിഭാഗത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ലേലം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്‌റ്റേറ്റ് ബാങ്കിന് ഉള്ള 1623 കോടി ഉള്‍പ്പെടെ 9000 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതിന് പുറമെ സേവന നികുതി വിഭാഗത്തിന് 812 കോടിയും നല്‍കാനുണ്ട്. 2005 മെയില്‍ തുടങ്ങിയ കിങ്ഫിഷന്‍ എയര്‍ലൈന്‍സ് ഒരു ഘട്ടത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായിരുന്നു. പിന്നീട് സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് 2012 ഒക്ടോബറില്‍ ഇതിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടുകയുമായിരുന്നു. ഗോവയിലുള്ള കിങ് ഫിഷര്‍വില്ലയും വരും ദിവസങ്ങളില്‍ ലേലം ചെയ്യമെന്നും റിപ്പോര്‍ട്ടുണ്ട്.