മൂന്നു വര്‍ഷത്തിനിടെ യുവതി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി

12:28pm 18/07/2016
images (2)
റോഹ്തക്: ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ വീണ്ടും പീഡിപ്പിച്ചു. 20 കാരിയായ യുവതിയെ മൂന്നു വര്‍ഷം മുമ്പ് കൂട്ടമാനഭംഗം ചെയ്ത അഞ്ചംഗ സംഘം തന്നെയാണ് വീണ്ടും ക്രൂര പീഡനത്തിനിരയാക്കിയത്. ഡല്‍ഹിയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള റോഹ്തകിലാണ് സംഭവം.
2013 ലാണ് യുവതിയെ ഈ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെയും കോടതി ശിക്ഷിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ യുവതിയെ തട്ടികൊണ്ടുപോയി വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.

കോളജില്‍ നിന്നും ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ അഞ്ചംഗ സംഘം ബലംപ്രയോഗിച്ച് കാറിലേക്ക് വലിച്ചിട്ട്കൊണ്ടുപോവുകയായിരുന്നു. ബോധം നഷ്ടപ്പെടുന്നതു വരെ കാറില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ പ്രതികള്‍ റോഡിനരികലെ കുറ്റികാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. റോഹ്തകിലെ സുഖ്പുരചൗക് ഏരിയയിലാണ് യുവതിയെ കണ്ടത്തെിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിവാനിയില്‍ താമസിച്ചിരുന്ന കുടുംബം യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിനു ശേഷം റേഹ്തകിലേക്ക് താമസം മാറുകയായിരുന്നു. പ്രതികളെല്ലാം ഉന്നത സമുദായത്തില്‍ നിന്നായതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. 50 ലക്ഷം രൂപക്ക് കേസ് ഒത്തുതീര്‍ക്കണമെന്ന് പ്രതികളുടെ കുടുംബം ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതിയുടെ കുടുംബം കേസുമായി മുന്നോട്ടുപോവുകയായിരുന്നു.
പ്രതികളെ ഭയന്നാണ് റേഹ്തകിലേക്ക് താമസം മാറിയതെന്നും മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തെ ഭിവാനിയിലേക്ക് അയച്ചതായും പൊലീസ് സൂപ്രണ്ട് അറിയിച്ചു.