04:34 pm 28/09/2016
ന്യൂഡൽഹി: കേരളത്തിലെ പ്രവേശ നടപടികൾ പൂർത്തിയായ മെഡിക്കൽ സീറ്റുകളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. അതേസമയം പ്രവേശ നടപടികൾ പൂർത്തിയാകാത്ത സീറ്റുകളിൽ ഏകീകൃത കൗൺസിലിങ് വേണമെന്നും കോടതി ഉത്തരവിട്ടു. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് സ്വന്തംനിലക്ക് കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിൽ ഇടപെടാനാണ് കോടതി വിസമ്മതിച്ചത്. ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചിേൻറതാണ് ഉത്തരവ്. പ്രവേശ നടപടികൾ ഒക്ടോബർ 7നകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
സ്വാശ്രയ കരാറിന് സർക്കാറും മാനേജ്മെൻറുകളും തമ്മിൽ ധാരണയുണ്ടല്ലോ എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഹൈകോടതി വിധിക്ക് സ്റ്റേ ഇല്ലെന്നും നിയമപരമായ കാര്യങ്ങൾ ഹൈകോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിൽ സ്വാശ്രയ മെഡിക്കൽ പ്രവേശത്തിന് ഏകീകൃത കൗണ്‍സിങ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.